കടലിൽ ചാടിയ പോക്സോ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി
കർണാടകയിലെ കോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ കടൽത്തീരത്താണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്ന മൃതദേഹം വസ്ത്രങ്ങൾ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്.
കാസർകോട്: കാസർകോട് തെളിവെടുപ്പിനിടെ കടലിൽ ചാടിയ പോക്സോ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി. കുട്ലു സ്വദേശി മഹേഷിൻ്റെ മൃതദേഹം 15-ാം ദിവസമാണ് കണ്ടെത്തിയത്. കർണാടകയിലെ കോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ കടൽത്തീരത്താണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്ന മൃതദേഹം വസ്ത്രങ്ങൾ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. രണ്ടാഴ്ചയിലധികം ഇയാൾക്കായി കടലിൽ തെരച്ചിൽ നടത്തിയിരുന്നു.
കഴിഞ്ഞ മാസം 22 നാണ് പന്ത്രണ്ട്കാരിയുടെ നഗ്നചിത്രങ്ങൾ പകർത്തിയ കേസിലെ പ്രതി കുട്ലു സ്വദേശി മഹേഷ് കസബ കടപ്പുറത്ത് തെളിവെടുപ്പിനിടെ കടലിൽ ചാടിയത്. കൂട്ടുകാരും പൊലീസും നോക്കി നിൽക്കെയാണ് പൊലീസുകാരുടെ അടുത്ത് നിന്നും കുതറിയോടി മഹേഷ് കൈവിലങ്ങോട് കൂടി കടലിൽ ചാടിയത്. പുലിമൂട്ടിൽ ഒളിപ്പിച്ച ഫോൺ കണ്ടെടുക്കുന്നതിനായാണ് പ്രതിയെ കടപ്പുറത്തേക്ക് കൊണ്ടുവന്നത്. യുവാവ് ചാടിയ സ്ഥലത്തും പരിസരത്തുമായി സ്കൂബ സംഘത്തിലെ മുങ്ങൽ വിദഗ്ധരടക്കം ദിവസങ്ങളോളം കടലിൽ മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
അതേസമയം, മഹേഷിനെ കാണാതായതിൽ ദുരൂഹത ഉണ്ടെന്നും ചട്ടങ്ങൾ ലംഘിച്ച് ആണ് വിലങ്ങ് വെച്ചതെന്നും ആരോപിച്ച് പ്രതിയുടെ സഹോദരി ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു.