ജാനകിക്കാട്ടിൽ നിരീക്ഷണം ശക്തമാക്കാൻ പൊലീസും വനംവകുപ്പും; പീഡനക്കേസിൽ അന്വേഷണം തുടരുന്നു
പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന് കേസുകളിലായി ഏഴു യുവാക്കളാണ് ഇതുവരെ അറസ്റ്റിലായത്. ഇതില്‍ രണ്ടുപേർ ബന്ധുക്കളാണ്. പ്രതികളുടെ ഫോൺ രേഖകളടക്കം പരിശോധിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പോലീസിന്‍റെ തീരുമാനം
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിലെ ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ (janakikkad eco tourism centre)നിരീക്ഷണം ശക്തമാക്കി പോലീസും വനംവകുപ്പും(police and forest department).പതിനേഴുകാരിയായ ദളിത് പെൺകുട്ടി കൂട്ടബലാല്‍സംഘത്തിനിരയായ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ആണ് സുരക്ഷ കർശനമാക്കുന്നത് . തുടര്‍ച്ചയായി വെളളം കയറുന്ന ഈ പ്രദേശത്തുനിന്ന് ആളൊഴിഞ്ഞുപോയ പല വീടുകളും ഇന്ന് സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. മേഖലയില്‍ പൊലീസ് പട്രോളിങ് അടക്കം നിരീക്ഷണം ശക്തമാക്കുമെന്ന് റൂറല്‍ എസ്പി ശ്രീനിവാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുന്നൂറേക്കറോളം വരുന്ന ജാനകിക്കാട് എക്കോ ടൂറിസം കേന്ദ്രത്തില്‍ വച്ചാണ് പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി കഴിഞ്ഞമാസം കൂട്ട ബലാല്‍സംഗത്തിനിരയായത്. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരോ നിരീക്ഷണ സംവിധാനങ്ങളോ ഇല്ലാത്തതാണ് പ്രദേശത്ത് അനാശാസ്യ പ്രവർത്തനങ്ങൾ നടക്കാന്‍ കാരണമെന്ന പരാതി ശക്തമായിരുന്നു.
പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന് കേസുകളിലായി ഏഴു യുവാക്കളാണ് ഇതുവരെ അറസ്റ്റിലായത്. ഇതില്‍ രണ്ടുപേർ ബന്ധുക്കളാണ്. പ്രതികളുടെ ഫോൺ രേഖകളടക്കം പരിശോധിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പോലീസിന്‍റെ തീരുമാനം.
പീഡനത്തിനിരയായ പെൺകുട്ടി ഇപ്പോൾ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാണുള്ളത്