തകര ഷീറ്റ് മേല്‍ക്കൂരയായുള്ള വീട്ടില്‍ നിന്ന് പുറത്ത് ബള്‍ബ് ഇടുന്നതിന് വേണ്ടി വലിച്ചിരുന്ന താത്കാലിക ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മൂന്ന് പേരും മരിച്ചതെന്നാണ് വൈദ്യുതി ബോര്‍ഡിന്‍റെ പ്രാഥമിക നിഗമനം. പൊലീസിന്‍റെ പരിശോധനയിലും ഇത് വ്യക്തമായിട്ടുണ്ട്

കൊല്ലം: കൊല്ലം പ്രാക്കുളത്ത് ഒരു കുടുംബത്തിലെ രണ്ട് പേര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊലീസും വൈദ്യുതി ബോര്‍ഡും അന്വേഷണം തുടങ്ങി. വിടിന് ഉള്ളില്‍ നിന്ന് പുറത്തേക്ക് വലിച്ചിരുന്ന താത്കാലിക വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അപകടം ഉണ്ടായി എന്നാണ് പ്രാഥമിക നിഗമനം.

തകര ഷീറ്റ് മേല്‍ക്കൂരയായുള്ള വീട്ടില്‍ നിന്ന് പുറത്ത് ബള്‍ബ് ഇടുന്നതിന് വേണ്ടി വലിച്ചിരുന്ന താത്കാലിക ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മൂന്ന് പേരും മരിച്ചതെന്നാണ് വൈദ്യുതി ബോര്‍ഡിന്‍റെ പ്രാഥമിക നിഗമനം. പൊലീസിന്‍റെ പരിശോധനയിലും ഇത് വ്യക്തമായിട്ടുണ്ട്. സന്തോഷിന്‍റെ ഭാര്യ റംല വീടിന് പുറത്ത് വച്ച് കാല്‍വഴുതി വീഴുന്നതിനിടയില്‍ വൈദ്യൂതി ലൈനിലേക്ക് പിടിച്ചതിനെ തുടര്‍ന്ന് ഷോക്കേറ്റതാണ്.

റംലയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഭര്‍ത്താവ് സന്തോഷിന് വൈദ്യുതാഘാതം ഏറ്റത്. ഇവരെ രക്ഷിക്കുന്നതിനിടയിലാണ് അയല്‍വാസിയായ ശ്യാംകുമാര്‍ ഷോക്കേറ്റ് മരിച്ചതെന്നും പൊലീസ് പറയുന്നു. വിടിന് ഉള്ളില്‍ നിന്ന് പുറത്തേക്ക് വലിച്ചിരിക്കുന്ന താത്കാലിക ലൈനുകള്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. സുരക്ഷ ഉറപ്പാക്കാതെ വൈദ്യുതി ലൈനുകള്‍ വലിച്ചിട്ടുണ്ടെന്നും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നു.

അയല്‍വാസികളാണ് മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചത്. സന്തോഷും റംലയും അപകടമുണ്ടായ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ്. മൂന്ന് പേരും അപകട സ്ഥലത്ത് വച്ച് തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. മരിച്ച റംല-സന്തോഷ് ദമ്പതികള്‍ക്ക് മൂന്ന് കട്ടികള്‍ ഉണ്ട്. ഇവരുടെ അയല്‍വാസിയും സന്തോഷിന്‍റെ സുഹൃത്തുമാണ് മരിച്ച ശ്യാംകുമാര്‍. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona