പൊലീസ് സ്റ്റേഷനില്‍ നിന്നും വിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ പിടികൂടി
രണ്ട് ദിവസം മുൻപാണ് മോഷണക്കേസിലെ പ്രതിയായ ദിലീപ്(19) പൊലീസിനെ ഇടിച്ചിട്ട ശേഷം രക്ഷപ്പെട്ടത്.
കോട്ടയം: കോട്ടയത്തെ മണര്‍കാട് പൊലീസ് സ്റ്റേഷനില്‍ നിന്നും വിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ പിടികൂടി. രണ്ട് ദിവസം മുൻപാണ് മോഷണക്കേസിലെ പ്രതിയായ ദിലീപ്(19) പൊലീസിനെ ഇടിച്ചിട്ട ശേഷം രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
മോഷണക്കേസില്‍ അറസ്റ്റിലായ ദിലീപിനെ വൈദ്യപരിശോധനയ്ക്ക് ശേഷം ജീപ്പില്‍ നിന്ന് ഇറക്കിയ സമയത്ത് ഇയാള്‍ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ ഓടിയ പൊലീസുകാരന്‍റെ നെറ്റിയില്‍ വിലങ്ങിട്ട് ഇട്ട് ഇടിച്ച് വീഴ്ത്തി. ബാക്കി പൊലീസുകാര്‍ ഓടിയെത്തുമ്പോഴേക്കും ദിലീപ് റോഡ് മുറിച്ച് കടന്ന് ചതുപ്പിലേക്ക് ചാടിമറഞ്ഞു. രണ്ട് ദിവസമായി മണര്‍കാട്, പാമ്പാടി സ്റ്റേഷനുകളിലെ പൊലീസുകാര്‍ പ്രതിക്കായി തിരിച്ചില്‍ നടത്തുകയായിരുന്നു. ഇന്ന് വൈകീട്ട് പാല ഭാഗത്ത് ഒരു റബ്ബര്‍ തോട്ടത്തിന് സമീപത്തെ വീട്ടില്‍ നിന്നാണ് പ്രതി പിടിയിലായത്.
ഇയാളുടെ സുഹൃത്തായ ഒരു സ്ത്രീയുടെ വീടാണിത്. ഒരു കൈയ്യിലെ വിലങ്ങ് അറുത്ത് മാറ്റിയതായും കണ്ടെത്തി. പ്രതി ജില്ലയ്ക്ക് പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് സംഘം പിടികൂടിയത്. ഇയാള്‍ക്ക് പുറമേ നിന്ന് സഹായം ലഭിക്കുന്നുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പതിനഞ്ചാം വയസില്‍ പീഡനക്കേസിലാണ് ദീലീപ് ആദ്യം പൊലീസ് പിടിയിലാകുന്നത്. പതിനഞ്ചിലധികം മോഷണക്കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോള്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.