ഭാര്യ പ്രമീളയെ കാണാതായെന്ന് കാട്ടി കഴിഞ്ഞമാസം ഇരുപതിനാണ് ഭര്‍ത്താവ് സെൽജോ കാസർഗോഡ് വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രമീളയെ സെപ്റ്റംബർ 19 മുതൽ കാണാനില്ലെന്നായിരുന്നു പരാതി.
കണ്ണൂര്‍: കാസര്‍കോട് ഭാര്യയെ കൊലപ്പെടുത്തി പുഴയിൽ കെട്ടിതാഴ്ത്തിയ കേസിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി സെൽജോ ജോണിനെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യയും ആലപ്പുഴ സ്വദേശിയുമായ പ്രമീളയെയാണ് സെല്‍ജോ കാസര്‍കോഡ് ചന്ദ്രഗിരി പുഴയില്‍ കെട്ടിതാഴ്ത്തിയത്. പുഴയിൽ രണ്ട് ദിവസം തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഭാര്യ പ്രമീളയെ കാണാതായെന്ന് കാട്ടി കഴിഞ്ഞമാസം ഇരുപതിനാണ് സെൽജോ കാസർഗോഡ് വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രമീളയെ സെപ്റ്റംബർ 19 മുതൽ കാണാനില്ലെന്നായിരുന്നു പരാതി.
രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതിന് ശേഷം തിരിച്ചെത്തിയില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. പൊലീസിന് സെൽജോ നൽകിയ മൊഴികളിൽ വൈരുധ്യം കണ്ടതോടെ പൊലീസ് നടത്തിയ വിശദമായി ചോദ്യം ചെയ്യലില്‍ താനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറാണ് സെൽജോ. വഴക്കിനിടെ വീട്ടില്‍വച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് രാത്രി തന്‍റെ ഓട്ടോറിക്ഷയിൽ തെക്കിൽ പാലത്തിന് മുകളിലെത്തി മൃതദേഹം ചാക്കിൽ പൊതിഞ്ഞ് കല്ലുകെട്ടി താഴ്ത്തുകയായിരുന്നു. പതിനൊന്ന് വർഷം മുമ്പാണ് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. കഴിഞവർഷം വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. രണ്ട് മക്കളോടൊന്നിച്ച് കാസർകോട് പന്നിപ്പാറയിലെ വാടക വീട്ടിലായിരുന്നു താമസം. സെൽജോ തന്നെയാണ് ഭാര്യയെ കെട്ടിത്താഴ്ത്തിയ സ്ഥലം പൊലീസ് കാണിച്ച് കൊടുത്തത്.
