കണ്ണൂർ ധർമ്മശാലയിൽ വെച്ച് 23കാരിക്കും പ്രതിശ്രുത വരനും മുൻ ആൺ സുഹൃത്തിൻ്റെയും കുടുംബത്തിൻ്റെയും ക്രൂരമർദനമേറ്റതായി പരാതി. ബന്ധത്തിൽ നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് യുവതി പറയുന്നു.
കണ്ണൂർ: കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവവത്തിൽ കേസെടുത്ത് പൊലീസ്. ധർമ്മശാല സ്വദേശി സൗരവ്, അച്ഛൻ, അമ്മ എന്നിവരുൾപ്പെടെ 6 പേർക്കെതിരെയാണ് കേസ്. സൗരവും സംഘവും തന്‍റെ മുഖത്ത് അടിക്കുകയും കടിക്കുകയും ചെയ്തെന്ന് യുവതി പറയുന്നു.
കരിയാട് സ്വദേശിയായ യുവതിയും പ്രതിശ്രുത വരനുമാണ് ക്രൂര മർദനത്തിന് ഇരയായത്. ഞായറാഴ്ച രാത്രി എട്ടരയോടെ ധർമ്മശാലയിലാണ് സംഭവം. പെൺകുട്ടിയും സൗരവും മുമ്പ് സുഹൃത്തുക്കളായിരുന്നു. സൗരവിനെതിരെ മറ്റൊരു കേസ് വന്നതറിഞ്ഞ് യുവതി ബന്ധത്തിൽ നിന്ന് പിന്മാറി. ഏച്ചൂർ സ്വദേശിയായ യുവാവുമായി വിവാഹവും ഉറപ്പിച്ചു. ഇതോടെ സൗരവ് തന്നെക്കുറിച്ച് അപവാദ പ്രചാരണം നടത്തിയെന്നും
ഇക്കാര്യം വനിതാ സെല്ലിൽ പരാതി നൽകിയെന്നും യുവതി പറയുന്നു. ഈ കേസ് സംസാരിക്കാനായി 23കാരിയെയും പ്രതിശ്രുത വരനെയും സൗരവിന്‍റെ വീട്ടിലേക്ക് വിളിച്ച് വരുത്തി. ഈ സമയത്തായിരുന്നു മർദനമെന്ന് യുവതി പറയുന്നു. ഈ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. 23കാരിയും പ്രതിശ്രുത വരനും ചേർന്ന് തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് പറഞ്ഞ് സൗരവ് നൽകിയ പരാതിയിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്.


