യുവാവിനെ ബസിനുള്ളില്‍വെച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഷിറാസാണ് മര്‍ദ്ദിച്ചതെന്നാരോപിച്ച് കണ്ടക്ടര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ടിക്കറ്റ് തുകയിൽ ഒരു രൂപ കുറഞ്ഞതിന് സ്വകാര്യ ബസിൽ യുവാവിനെ മർദ്ദിച്ച ഡ്രൈവറും കണ്ടക്ടറും പിടിയിൽ. സുനിൽ, അനീഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പേരൂർക്കടയിൽ നിന്നും കിഴക്കേകോട്ടയിലേക്ക് സർവീസ് നടത്തിയ ബസിൽ വച്ചാണ് യുവാവിന് ബസ് കണ്ടക്ടറുടെയും ഡ്രൈവറുടെയും മർദ്ദനമേറ്റത്. യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങളിൽ നിന്നാണ് കല്ലമ്പലം സ്വദേശിയായ ഷിറാസിനാണ് മർദ്ദനമേറ്റതെന്നും ബസിലെ ജീവനക്കാരായ സുനിലും അനീഷും ചേർന്നാണ് മർദ്ദിച്ചതെന്നും വ്യക്തമായത്. എന്നാൽ ഷിറാസാണ് മർദ്ദിച്ചതെന്ന് കാട്ടി ഡ്രൈവറും കണ്ടക്ടറും പൊലീസിന് പരാതിയും നൽകിയിരുന്നു.
ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് ബസിലെ ജീവനക്കാരായ സുനിലിനും അനീഷിനുമെതിരെ പൊലീസ് കേസെടുത്തത്. ഷിറാസിന്‍റെ മൊഴിയും രേഖപ്പെടുത്തി. ഇലക്ട്രീഷ്യൻ ജോലിക്കാരനായ ഷിറാസ് ജോലിചെയ്ത പണം വാങ്ങുന്നതിനായിരുന്നു നഗരത്തിലേക്ക് എത്തിയത്. പേരൂർക്കടയിൽ നിന്നും പാളയത്തേക്ക് 13 രൂപ ടിക്കറ്റ് പോയിന്‍റാണെങ്കിലും, 12 രൂപയേ ഷിറാസിന്‍റെ കയ്യിലുണ്ടായിരുന്നുള്ളു. ഒരു രൂപ വേണമെന്ന് നിർബന്ധനം പിടിച്ച ബസ് ജിവനക്കാർ ബസ് നിർത്തിയിട്ടാണ് ഷിറാസിനെ മർദ്ദിച്ചത്. അസഭ്യം വിളിച്ചതിനും മർദ്ദിച്ചതിനുമാണ് സുനിലിനും അനീഷിനുമെതിരെ കേസെടുത്തിട്ടുള്ളത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇരുവരുടെയും ഡ്രൈവർ കണ്ടക്ടർ ലൈസൻസുകൾ റദ്ദാക്കും.
'ലൈംഗിക അധിക്ഷേപം, പിഴ, ടോയ്‍ലറ്റ് കഴുകൽ, ചെരുപ്പ് വൃത്തിയാക്കൽ'; എസ് എച്ച് നഴ്സിങ് കോളേജിനെതിരെ റിപ്പോർട്ട്
ആലപ്പുഴ: വൈസ് പ്രിൻസിപ്പല്‍ ലൈംഗിക അധിക്ഷേപം നടത്തിയതുൾപ്പടെ ഗുരുതര കുറ്റങ്ങളുമായി ആലപ്പുഴ ചേർത്തല എസ്എച്ച് നഴ്സിങ് കോളേജിനെതിരെ ആരോഗ്യ സർവ്വകലാശാലയ്ക്ക് നഴ്സിങ് കൗൺസിലിന്‍റെ റിപ്പോർട്ട്. ഒരുമിച്ച് നടക്കുകയോ പഠിക്കുകയോ ചെയ്താൽ കുട്ടികൾ തമ്മിൽ സ്വവർഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിൻസിപ്പല്‍ ചിത്രീകരിക്കുന്നതായി കുട്ടികളുടെ പരാതി റിപ്പോർട്ടിലുണ്ട്. അധ്യാപകരുടെ ചെരിപ്പും ഓപ്പറേഷൻ തിയേറ്ററിലെ കക്കൂസും വരെ വിദ്യാർത്ഥികളെക്കൊണ്ട് വൃത്തിയാക്കിക്കുന്നുവെന്നും വീട്ടിൽപ്പോകാൻ പോലും അനുവദിക്കാറില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മറ്റന്നാൾ നഴ്സിങ് കൗൺസിലും ആരോഗ്യസർവ്വകലാശാലയും ഉൾപ്പടെ പങ്കെടുത്ത് യോഗം നടക്കും.
'ഒരുമിച്ച് പഠിക്കുന്നത്, സംസാരിക്കുന്നത്, നടക്കുന്നത്, ഇതൊന്നും കാണാൻ പാടില്ല. കണ്ടാൽ അത് വിദ്യാർത്ഥികൾ തമ്മിലുള്ള സ്വവർഗ ലൈംഗിക ബന്ധമായി വൈസ് പ്രിൻസിപ്പൽ ചിത്രീകരിക്കും. വസ്ത്രത്തില്‍ ചുളിവുകൾ കണ്ടാലും ഇതേ സ്ഥിതി'. നഴ്സസ് ആന്ഡ് മിഡ്വൈവ്സ് കൗൺസിൽ ആറാം തിയതി കോളേജിൽ നടത്തിയ പരിശോധനയിൽ മൂന്നാംവർഷ, നാലാംവർഷ നഴ്സിങ് വിദ്യാർത്ഥികൾ പറഞ്ഞ വിവരങ്ങൾ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതിങ്ങനെയാണ്. വിശ്വസിക്കാൻ പ്രയാസമുള്ള തരത്തിൽ ഞെട്ടിക്കുന്നതാണ് ഓരോ വരിയും. ജയിലിന് സമാനമെന്നാണ് പരിശോധനയിൽ ഹോസ്റ്റലിനെ വിവരിച്ചിരിക്കുന്നത്. ക്ലിനിക്കൽ ഡ്യൂട്ടിയിലുള്ള കുട്ടികൾ ലേബർ റൂമിലെയും സർജിക്കൽ വാർഡിലെയും ഓപ്പറേഷൻ തിയേറ്ററിലെയും വരെ വാഷ്ബേസിനുൾപ്പടെ ടോയ്‍ലറ്റ് വൃത്തിയാക്കണം. അവധി ദിനത്തിൽപ്പോലും പുറത്തോ വീട്ടിലോ പോവാനാവില്ല. പോയാൽ പിഴ ഈടാക്കും.
ദിവസേന നിർബന്ധമായും പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുക്കണം. മൊബൈൽ ഫോൺ അനുവദിച്ചിരിക്കുന്നത് ഒരു മണിക്കൂർ മാത്രമാണ്. ഹോസ്റ്റൽ മുറി തിങ്ങിനിറഞ്ഞതിൽ പരാതി പറഞ്ഞാൽ പിന്നെ ഇരുട്ടുമുറിയിലേക്ക് മാറ്റും. മാനസിക പീഡനവും മനുഷ്യാവകാശ ലംഘനവും എന്ന് തുറന്നെഴുതിയാണ് ആരോഗ്യസർവ്വകലാശാലയുടെ കൂടി ഇടപെടൽ കൗൺസിൽ തേടിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ കണ്ടെത്താനോ പരിഹരിക്കാനോ ആഭ്യന്തര സെൽ കൃത്യമായി പ്രവർത്തിക്കുന്നില്ല. ഇതാണ് കാര്യങ്ങൾ വഷളാക്കുന്നത്. പത്തിന് കോളേജിൽ പിടിഎ യോഗം ചേരും. ആരോഗ്യ സർവ്വകലാശാലയും പങ്കെടുക്കും. നിയമനടപടികളിലേക്ക് പോകേണ്ടതുണ്ടെങ്കിൽ അങ്ങനെതന്നെ നീങ്ങുമെന്ന് ആരോഗ്യസർവ്വകലാശാല വ്യക്തമാക്കി. ആരോപണങ്ങൾ വിദ്യാർത്ഥികളും ശരിവെയ്ക്കുന്നു. പക്ഷെ തുറന്നുപറയാനോ പരാതി നൽകാനോ ഭയമാണ്. നഴ്സസ് കൗൺസിലിന് ഒരു കുട്ടിയയച്ച മെസേജിലൂടെയാണ് ഇപ്പോഴത്തെ ഇടപെടലുണ്ടായത്. അതേസമയം ആരോപണങ്ങളിൽ കോളേജ് ഇപ്പോൾ പ്രതികരിക്കാനോ വിശദീകരണം നൽകാനോ ഇല്ല. പിന്നീടെന്നാണ് വിശദീകരണം.
