വഴക്കാട് പൊലീസ് സ്റ്റേഷനിലാണ് പരാതി. മുഖ്യമന്ത്രിക്കെതിരായ പിഎംഎ സലാമിൻ്റെ വിവാദ പ്രസംഗം തള്ളി മുസ്ലിം ലീഗ് രംഗത്തെത്തി. രാഷ്ട്രീയ വിമർശനങ്ങൾ ആകാം, പക്ഷേ വ്യക്തി അധിക്ഷേപം പാടില്ലെന്നാണ് പാണക്കാട് സാദിഖലി തങ്ങളുടെ പ്രതികരണം.

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പ്രസംഗത്തിൽ പി.എം.എ സലാമിനെതിരെ പൊലീസിൽ പരാതി. സി.പി.എം പ്രവർത്തകനായ വാഴക്കാട് സ്വദേശി മുഹമ്മദ് ജിഫ്രി തങ്ങളാണ് പരാതി നൽകിയത്. വഴക്കാട് പൊലീസ് സ്റ്റേഷനിലാണ് പരാതി. 

അതിനിടെ മുഖ്യമന്ത്രിക്കെതിരായ പിഎംഎ സലാമിൻ്റെ വിവാദ പ്രസംഗം തള്ളി മുസ്ലിം ലീഗ് രംഗത്തെത്തി. രാഷ്ട്രീയ വിമർശനങ്ങൾ ആകാം, പക്ഷേ വ്യക്തി അധിക്ഷേപം പാടില്ലെന്നാണ് പാണക്കാട് സാദിഖലി തങ്ങളുടെ പ്രതികരണം. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരാമർശങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നാണ് മുസ്ലിം ലീഗിൽ പൊതു അഭിപ്രായം. സലാമിന് പറ്റിയ പിഴവ് പാർട്ടി തിരുത്തിച്ചെന്ന് പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. 

മലപ്പുറത്തെ വാഴക്കാട് ലീഗ് പൊതുയോഗത്തിൽ നടത്തിയ ഈ പരാമർശമാണ് വിവാദമായി മാറിയത്. വെറും നാക്കുപിഴയല്ല ഇതെന്ന് ബോധ്യപ്പെട്ടതോടെയാണ് ലീഗ് നേതൃത്വം പ്രതിരോധത്തിലായി. സിപിഎം മലപ്പുറം ജില്ലാ നേതൃത്വവും മന്ത്രി ശിവൻകുട്ടിയും അടക്കമുള്ളവർ രൂക്ഷമായ പ്രതികരണവുമായി രംഗത്തുവന്നു. സലാമിന്റെ പിഴവ് ബോധ്യപ്പെട്ട മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ഇത് ലീഗിന്റെ നയമല്ല എന്ന് വ്യക്തമാക്കി. നേരത്തെയും പിഎംഎ സലാമിന്റ വഴിവിട്ട പരാമർശങ്ങൾ ലീഗിന് വിനയായിട്ടുണ്ട്. ഇ കെ സുന്നികൾ അടക്കം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് സലാമിന്റെ പരാമർശങ്ങൾ ആയുധമാകും എന്നുള്ള ആശങ്ക ലീഗിൽ ശക്തമാണ്.