പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്; അതീവ സുരക്ഷയിൽ വോട്ടെടുപ്പ് തുടങ്ങി
ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്‍റെ നിരീക്ഷണത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് അഡീഷണൽ കമ്മിഷണർ സഞ്ജയ് കുമാർ ഗുരുഡിൻ
തിരുവനന്തപുരം: പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍റെ നിരീക്ഷണത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് അഡീഷണൽ കമ്മിഷണർ സഞ്ജയ് കുമാർ ഗുരുഡിൻ പറഞ്ഞു.
വലിയ തിരക്കോ ക്രമസമാധാന പ്രശ്നങ്ങളോ ഇല്ലാതെയാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷക്ക് സോൺ തിരിച്ച് അസിസ്റ്റന്‍റ് കമ്മീഷണർമാർക്കാണ് ചുമതല. ഇടത്-വലത് അനുഭാവമുള്ള പൊലീസുകാരുടെ പാനലുകളാണ് മത്സരിക്കുന്നത്. രാവിലെ 8 മുതൽ 4 വരെയുള്ള തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താനുള്ള പൂർണ്ണ ഉത്തരവാദിത്വം ഡിജിപിക്കായിരിക്കുമെന്നാണ് കോടതി മുന്നറിയിപ്പ്.
സഹകരണ സംഘത്തിലെ തിരിച്ചറിയൽ കാർഡ് വിതരണത്തിലെ തർക്കം പൊലീസുകാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു. സംഘർഷത്തിലും ഉപരോധത്തിലും പങ്കെടുത്ത 14 പൊലീസുകാരെ സസ്പെന്‍റ് ചെയ്തിരുന്നു. കോടതി നിർദേശ പ്രകാരം ഇന്നലെയും തിരിച്ചറിയൽ കാർഡ് വിതരണം നടന്നിരുന്നു. 6500 ലധികം വോട്ടർമാരുള്ള സംഘത്തിൽ 4500 ഓളം വോട്ടർമാർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിച്ചത്.