യാതൊരു പ്രകോപനവും കൂടാതെയാണ് ഓഫീസിലേക്ക് ഇരച്ചെത്തിയ എസ്എഫ്ഐ പ്രവ‍ര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലിയതെന്നും ഓഫീസിലെ ഫർണിച്ചറുകളും ഗാന്ധിജി അടക്കമുള്ളവരുടെ ഫോട്ടോകളും പ്രവ‍ര്‍ത്തകര്‍ നശിപ്പിച്ചെന്നും അഗസ്റ്റിൻ പറഞ്ഞു. 

കൽപ്പറ്റ: കൽപ്പറ്റ ഡിവൈഎസ്പി നോക്കി നിൽക്കേയാണ് എസ്എഫ്ഐ പ്രവ‍ര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് സെക്രട്ടറി അഗസ്റ്റിൻ പുൽപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു (MP Office Attack). യാതൊരു പ്രകോപനവും കൂടാതെയാണ് ഓഫീസിലേക്ക് ഇരച്ചെത്തിയ എസ്എഫ്ഐ പ്രവ‍ര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലിയതെന്നും ഓഫീസിലെ ഫർണിച്ചറുകളും ഗാന്ധിജി അടക്കമുള്ളവരുടെ ഫോട്ടോകളും പ്രവ‍ര്‍ത്തകര്‍ നശിപ്പിച്ചെന്നും അഗസ്റ്റിൻ പറഞ്ഞു. 

അഗസ്റ്റിൻ്റെ വാക്കുകൾ - 
എസ്എഫ്ഐയുടെ ജാഥ വരുന്നുണ്ടെന്ന് കേട്ടു. പക്ഷേ അതു എംപി ഓഫീസിലേക്ക് ആണെന്ന് അറഞ്ഞില്ല. ഓഫീസിലേക്ക് ഇരച്ചു കയറി ഗാന്ധിജി അടക്കമുള്ളവരുടെ ഫോട്ടോ ഇവ‍ര്‍ അടിച്ചു തകര്‍ത്തു. ഫോട്ടോ തകര്‍ക്കല്ലേ എന്നു പറഞ്ഞ ശേഷമാണ് എന്നെ മര്‍ദ്ദിച്ചത്. അന്നേരം ഡിവെഎസ്പി അടക്കമുള്ള പൊലീസുകാ‍ര്‍ അതെല്ലാം നോക്കി നിൽക്കുകയായിരുന്നു അക്രമം തടയാൻ യാതൊരു നീക്കവും അവര്‍ നടത്തിയില്ല ഓഫീസിനുള്ളിൽ ഞങ്ങളെ വളഞ്ഞിട്ട് തല്ലുമ്പോൾ എസ്.എഫ്.ഐ പെണ്‍കുട്ടികൾ നിന്ന് മുദ്രാവാക്യം വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. എംപിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫയലുകളും അടക്കം സകലതും അവ‍ര്‍ നശിപ്പിച്ചു...

എംപി ഓഫീസ് ആക്രമണം എഡിജിപി മനോജ് എബ്രഹാം അന്വേഷിക്കും: കൽപ്പറ്റ ‍ഡിവൈഎസ്പിക്ക് സസ്പെൻഷൻ

തിരുവനന്തപുരം: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണത്തിന്റെ ചുമതല. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശം. സംഭവ സ്ഥലത്ത് ചുമതലയിൽ ഉണ്ടായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. കൽപ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീസർക്ക് നൽകുവാൻ സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി.