ഉച്ചക്ക് രണ്ട് മണിക്ക് രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പേരെ അണിനിരത്തി റാലി നടത്താനാണ് തീരുമാനം.

കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് വയനാട്ടിൽ നാളെ യുഡിഎഫ് റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പേരെ അണിനിരത്തി റാലി നടത്താനാണ് തീരുമാനം. തുടര്‍ന്ന് കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധയോഗവും നടത്തും. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എം പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അടക്കമുള്ള കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും സംസ്ഥാന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടിയെ കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ അപലപിച്ചു. ഓഫീസ് ആക്രമണം ഭീരുത്വമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ ഏറ്റവും നീചമായ സ്ഥിതിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രതികരിച്ചു. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന അക്രമം അപലപനീയമാണ്. കേരളത്തിലെ ജനങ്ങൾ ഇത് അംഗീകരിക്കില്ല. കേരളത്തിലെ സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടതെന്നും താരിഖ് അൻവർ ദില്ലിയിൽ പറഞ്ഞു. ദില്ലിയിലെ എസ്എഫ്ഐ ഓഫീസിലേക്ക് എൻഎസ്‍യു- യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. 

'ഇങ്ങനെയല്ല പ്രവർത്തിക്കേണ്ടത്, കുറ്റക്കാർക്കെതിരെ നടപടി വേണം'; എസ്എഫ്ഐ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യെച്ചൂരി

ഔദ്യോഗിക പരിപാടികൾ മാറ്റി, പ്രതിപക്ഷ നേതാവ് കൽപ്പറ്റയിലേക്ക്; വയനാട്ടിൽ സുരക്ഷ ശക്തം