പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പ്; ഇടതുപക്ഷപാനലിന് വൻ തിരിച്ചടി
പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ടി എസ് ബൈജുവിന്‍റെ നേതൃത്വത്തിലുള്ള ഇടത് അനുകൂല പാനലിനെയാണ് പരാജയപ്പെടുത്തിയത്.
തിരുവനന്തപുരം: പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷപാനലിന് വൻ തിരിച്ചടി. വാശിയേറിയ പോരാട്ടത്തിൽ എല്ലാ സീറ്റിലും കോൺഗ്രസ് അനുകൂല പാനൽ വിജയിച്ചു. 4064 പേർ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പൽ 60 ശതമാനത്തിലധികം വോട്ട് നേടിയാണ് ജി ആർ അജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം വിജയം നേടിയത്.
പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ടി എസ് ബൈജുവിന്‍റെ നേതൃത്വത്തിലുള്ള ഇടത് അനുകൂല പാനലിനെയാണ് പരാജയപ്പെടുത്തിയത്. ഇടതുമുന്നണി അധികാരത്തിലെത്തിയ ശേഷം യുഡിഎഫ് അനൂകല ഭരണസമിതിയെ 2017ൽ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് പുതിയ തിരിച്ചയിൽ കാർഡ് നൽകാനുള്ള നീക്കം കയ്യാങ്കളിയിലേക്കും പൊലീസുകാരുടെ സസ്പൻഷനിലേക്കുമെത്തിയിരുന്നു.
നിഷ്പക്ഷമായല്ല തെരഞ്ഞെടുപ്പ് നടക്കുന്നതെന്നാരോപിച്ച് കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ കോടതിയെ സമീപിച്ചു. കോടതി നിരീക്ഷണത്തിലായിരുന്നു വോട്ടെടുപ്പ്. ശക്തമായ സുരക്ഷാക്രമീകരണത്തോടയാണ് വോട്ടെടുപ്പും വോട്ടെണ്ണലും നടന്നത്. പൊലീസ് സഹകരണസംഘം പിടിക്കാനുള്ള ശ്രമം പാളിയത് സിപിഎമ്മിന് തിരിച്ചടിയായി.