മാധ്യമപ്രവര്‍ത്തകന്‍റെ അപകടമരണം; പൊലീസ് നടത്തിയത് ഒത്തുകളി?
വാഹമോടിച്ചത് ശ്രീറാം തന്നെയാണെന്നും അദ്ദേഹം മദ്യപിച്ചിരുന്നുവെന്നും സ്ഥിരീകരിക്കുന്ന ദൃക്സാക്ഷികളുടേയും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാരുടേയും മൊഴികള്‍ പുറത്തു വന്നതോടെ പൊലീസ് സമ്മര്‍ദ്ദത്തിലായി
തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിന്റെ അപകടമരണത്തിൽ പൊലീസ് ഒത്തുകളിച്ചതായുള്ള ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂടുന്നു. അപകടം സംഭവിച്ച് ഒരു മരണമുണ്ടാകുമ്പോള്‍ ചെയ്യേണ്ട നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാത്ത പൊലീസ് ഒത്തുകളിക്കുകയായിരുന്നുവെന്നാണ് ആരോപണം.
അവസാനം കാര്യങ്ങള്‍ കെെവിട്ട് പോയതോടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം എത്തി അന്വേഷണം ദ്രുതഗതിയിലാക്കിയത്. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്നത് തനിക്കൊപ്പമുണ്ടായ സുഹൃത്ത് വഫ ഫിറോസായിരുന്നു എന്നാണ് ശ്രീറാം വെങ്കിട്ടരാമന്‍ പൊലീസിന് നല്‍കിയിരുന്ന മൊഴി.
Read More: 'മദ്യപിച്ചു വാഹനം ഓടിക്കുന്നത് ശിക്ഷാർഹം ആണ്': മന്ത്രി മണി
പിന്നാലെ ആരേയും പ്രതി ചേര്‍ക്കാതെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പ് ചേര്‍ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വാഹമോടിച്ചത് ശ്രീറാം തന്നെയാണെന്നും അദ്ദേഹം മദ്യപിച്ചിരുന്നുവെന്നും സ്ഥിരീകരിക്കുന്ന ദൃക്സാക്ഷികളുടേയും മദ്യപിച്ചിരുന്നതായി അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാരുടേയും മൊഴികള്‍ പുറത്തു വന്നതോടെ പൊലീസ് സമ്മര്‍ദ്ദത്തിലായി.
ഒടുവില്‍ ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന യുവതിയും അദ്ദേഹമാണ് വണ്ടിയോടിച്ചത് എന്നു മൊഴി നല്‍കിയതോടെ അപകടമുണ്ടാക്കിയത് ശ്രീറാമാണെന്ന വിവരം പൊലീസ് സ്ഥിരീകരിച്ചത്. ശ്രീറാമിന്‍റെ മൊഴി ഡിസിപി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപും കിംസ് ആശുപത്രിയിലുള്ള ശ്രീറാമിന്‍റെ രക്തസാംപിളുകളും ശേഖരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
പൊലീസിന് സംഭവിച്ച ചില ഗുരുതര പിഴവുകള്‍
- ഒപ്പമുണ്ടായിരുന്ന പെണ്‍സുഹൃത്തിനെയും പൊലീസ് ആദ്യം കസ്റ്റഡിയില്‍ എടുത്തില്ല
- പൊലീസ് തന്നെ പെണ്‍സുഹൃത്തിനെ ടാക്സിയില്‍ വീട്ടിലേക്ക് അയച്ചു
- വീട്ടിലേക്കയച്ച യുവതിയെ വിളിച്ചു വരുത്തുന്നത് നാല് മണിക്കൂറിന് ശേഷം
- ശ്രീറാം മദ്യപിച്ചെന്ന് വ്യക്തമായിട്ടും രക്തപരിശോധന നടത്തിയില്ല
- ജനറല്‍ ആശുപത്രിയിലെ ഡോക്ടറോട് ശ്രീറാമിന്‍റെ രക്തപരിശോധന നടത്താന്‍ പൊലീസ് ആവശ്യപ്പെട്ടില്ല
- ശ്രീറാമിനെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടും സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ ആശുപത്രിയിലേക്ക് പോയി