'സ്പോൺസറുടെ വിവരങ്ങള്‍ അറിയിക്കണം'; തിരുവനന്തപുരത്ത് ഡിജെ പാർട്ടികൾക്ക് പൊലീസിന്റെ മാർഗ നിർദ്ദേശം
പരിപാടിയിൽ പങ്കെടുക്കുന്നവരുടെ തിരിച്ചറിയൽ രേഖകൾ അടക്കം സൂക്ഷിക്കണം, ഹോട്ടലുകളിലേയും ബാറിന്റെയും ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് വേണമെന്നും പൊലീസ് നിര്‍ദ്ദേശിക്കുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം നഗര പരിധിയിൽ ഡിജെ പാർട്ടികൾക്ക് പൊലീസിന്റെ മാർഗ നിർദ്ദേശം. ഡിജെ പാർട്ടി സ്പോൺസർ ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങൾ അറിയിക്കണമെന്നാണ് പൊലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കുന്നവരുടെ തിരിച്ചറിയൽ രേഖകൾ അടക്കം സൂക്ഷിക്കണം, ഹോട്ടലുകളിലേയും ബാറിന്റെയും ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് വേണമെന്നും പൊലീസ് നിര്‍ദ്ദേശിക്കുന്നു. പാർക്കിംഗ് സ്ഥലത്ത് ഉൾപ്പെടെ സിസിടിവി ക്യാമറകൾ വേണം, മയക്കുമരുന്നോ ആയുധങ്ങളോ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു. മദ്യം, ആഹാരം എന്നിവ വിളമ്പുന്നത് നിഷ്കർഷിച്ച സമയത്ത് മാത്രമാക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു. തുറസായ സ്ഥലങ്ങളിൽ മൈക്ക് പ്രവർത്തിപ്പിക്കാൻ അനുമതി തേടണമെന്നും ശബ്ദ പരിധി ലംഘിക്കാതിരിക്കാൻ ഡെസിബൽ മീറ്റർ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.