തൊടുപുഴ സ്വദേശിയായ ലിബിൻ ബെംഗളൂരുവിൽ മരിച്ച സംഭവത്തിൽ അസ്വാഭാവികതയാരോപിച്ച് ബന്ധുക്കൾ

തൊടുപുഴ: ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ. തൊടുപുഴ ചിറ്റൂർ സ്വദേശി ലിബിൻ തലയിലേറ്റ മുറിവിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മരിച്ചത്. കുളിമുറിയിൽ വീണ് പരുക്കേറ്റു എന്നായിരുന്നു കൂടെയുണ്ടായിരുന്നവർ വീട്ടുകാരെ വിളിച്ചുപറഞ്ഞത്. എന്നാൽ മുറിവിൽ ആസ്വാഭാവികതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതായി ലിബിൻ്റെ സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശനിയാഴ്ച രാത്രിയാണ് ലിബിന് പരുക്കേറ്റതായി വീട്ടുകാർക്ക് വിവരം കിട്ടിയത്. ഒപ്പം താമസിച്ചിരുന്നവർ പലപ്പോഴും പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നുവെന്നും തലയിലെ മുറിന് കുളിമുറിയിൽ വീണപ്പോൾ സംഭവിച്ചത് പോലെയല്ലെന്ന് ഡോക്ടർ പറഞ്ഞതായും ലിബിൻ്റെ സഹോദരി ആരോപിച്ചു. ബെംഗളൂരു നിംഹാൻസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് ലിബിൻ്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ ഹെബ്ബ ഗുഡി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരിച്ച യുവാവിൻ്റെ ആന്തരികാവയവങ്ങൾ 8 പേർക്ക് ദാനം ചെയ്തതായി കുടുംബാംഗങ്ങൾ അറിയിച്ചു.