'മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സ്വപ്നയെ നിർബന്ധിച്ചു'; പൊലീസുകാരിയുടെ മൊഴി
മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ സ്വപ്നയെ നിർബന്ധിച്ചുവെന്നാണ് മൊഴി. സ്വപ്നയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സിജി വിജയനാണ് മൊഴി നൽകിയത്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ സ്വപ്ന സുരേഷിന് മേൽ സമ്മർദ്ദമുണ്ടായെന്ന് പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ സ്വപ്നയെ നിർബന്ധിച്ചുവെന്നാണ് മൊഴി. സ്വപ്നയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സിജി വിജയനാണ് മൊഴി നൽകിയത്. സ്വപ്നയുടെ ശബ്ദരേഖ ചോർന്നത് അന്വേഷിച്ച സംഘത്തിനാണ് സിജി മൊഴി നൽകിയത്. മൊഴിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ മൊഴി നൽകുന്നതിനായി അഭിഭാഷക ദിവ്യ എസ് കസ്റ്റംസിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം കരമന സ്വദശിയായ ദിവ്യ കൈകുഞ്ഞുമായാണ് മൊഴിനല്‍കാന്‍ എത്തിയത്. ദിവ്യയോട് ഫോണുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, പാസ്പോര്‍ട്ട് അടക്കം ഹാജരാക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളക്കടത്ത് സംഘവുമായി ബന്ധമില്ലെന്നും അടുത്തിടെ ലഭിച്ച സിം കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനാണ് കസ്റ്റംസ് വിളിപ്പിച്ചതെന്നും ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു.