മെഡിക്കൽ ബോർഡ്‌ റിപ്പോർട്ടും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പോലീസിന് ലഭിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി 

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച കേസിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നിലയെക്കുറിച്ച് ബന്ധുക്കളെ കൃത്യസമയത്ത് അറിയിക്കാത്തത് ചികിത്സപിഴവിൻ്റെ പരിധിയിൽപ്പെടുമെന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിക്കും. അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ്‌ റിപ്പോർട്ടും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പോലീസിന് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ജില്ലാ പൊലീസ് മേധാവി പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

അതേസമയം പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന ആഭ്യന്തര അന്വേഷണ റിപ്പോർട് തള്ളുകയാണ് പരാതിക്കാരായ കുടുംബം.ഡോക്ടർമാരെ രക്ഷിക്കാൻ കെട്ടിച്ചമച്ചുണ്ടാക്കിയ റിപ്പോർട്ടാണിതെന്നും ചികിത്സാ പിഴവെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും ബന്ധുക്കൾ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിസേറിയന് പിന്നാലെ കുഞ്ഞും മണിക്കുറുകൾക്കകം അമ്മയും മരിച്ചത്. മരിച്ച അപർണയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ ഏറെ നേരം സംഘർഷാവസ്ഥയായിരുന്നു. എന്നാൽ ഒരു തരത്തിലുമുള്ള ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. ഡോക്ടർമാരെ രക്ഷിക്കാൻ മാത്രമായി പടച്ചുണ്ടാക്കിയ റിപ്പോർട്ട് മാത്രമാണിതെന്നും ബന്ധുക്കൾ പ്രതികരിച്ചു

സീനിയർ സർജൻ ഡോക്ടർ തങ്കു കോശി യെ കുറിച്ച് പരസ്പര വിരുദ്ധമായാണ് അധികൃതർ സംസാരിക്കുന്നതെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. ഡോ. തങ്കു പ്രസവ സമയം ലേബർ മുറിയിൽ ഉണ്ടായിരുന്നുവെന്ന് സൂപ്രണ്ട് പറയുമ്പോൾ, ജോലി കഴിഞ്ഞ് പോയിരുന്നു എന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ദ സമിതിയുടെ അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്.