ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്, ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
പൊലീസ് കെട്ടിചമച്ച കേസാണ് ഇതെന്നും വാഹനത്തിന്‍റെ പിഴ അടക്കാൻ തയ്യാറെന്നുമാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വാദം.
കണ്ണൂർ: കണ്ണൂർ ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. ജാമ്യം റദ്ദാക്കാതിരിക്കാനുള്ള കാരണം അറിയിക്കാൻ സമയം വേണമെന്ന് പ്രതിഭാഗം അറിയിച്ചതിനെ തുടർന്നാണ് ഹർജി മാറ്റിയത്.
ലിബിനും എബിനും ജാമ്യത്തിൽ തുടർന്നാൽ തെറ്റായ സന്ദേശമാകും നൽകുക എന്നും, ഇരുവർക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് കോടതിയെ അറിയിച്ചു. പൊലീസ് കെട്ടിചമച്ച കേസാണ് ഇതെന്നും വാഹനത്തിന്‍റെ പിഴ അടക്കാൻ തയ്യാറാണെന്നുമാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വാദം.
Also Read: ഇ ബുൾ ജെറ്റ് കേസ്: എംവിഡി കുറ്റപത്രം നൽകി, ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചവർ കുടുങ്ങും
വാഹനം രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുകയായ 42,400 രൂപ അടയ്ക്കാത്ത സാഹചര്യത്തില്‍ ഇ ബുൾ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ എംവിഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. കോടതിയുടെ തീർപ്പിന് അനുസരിച്ചാകും ഇനി വ്ലോഗർമാർ പിഴ അടയ്ക്കേണ്ടത്. ഇവർ ഉപയോഗിക്കുന്ന വാഹനം അപകടം വരുത്തിവെക്കുന്ന രീതിയിൽ രൂപമാറ്റം നടത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്. 1988-ലെ മോട്ടോർ വാഹന നിയമവും, കേരള മോട്ടോർ നികുതി നിയമവും ഇ ബുൾ ജെറ്റ് സഹോദരന്മാർ ലംഘിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona