സ്പീക്കറുടെ ഓഫീസിന് മുന്നിലെത്തി മഹസ്സർ തയ്യാറാക്കണമെന്നാണ് ആവശ്യം. സമ്മേളനം നടക്കുന്നതിനാൽ പ്രതിപ്പട്ടികയിലുള്ള എംഎൽഎമാരുടേയും സാക്ഷികളായ  എംഎൽഎമാരുടേയും ഉദ്യോഗസ്ഥരുടേയും മൊഴി എടുക്കാനും അനുമതി വേണം

തിരുവനന്തപുരം:നിയമസഭാ സംഘർഷത്തിൽ മഹസ്സർ തയ്യാറാക്കാനും എംഎൽഎമാരുടെ മൊഴിയെടുക്കാനും അനുമതി തേടി നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകി പൊലീസ്. തർക്കം തീർക്കാൻ നാളെ നടക്കാനിരിക്കുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിലെ കൂടിക്കാഴ്ചയുടെ പുരോഗതി നോക്കിയാകും സ്പീക്കറുടെ ഓഫീസിൻറെ തുടർനനടപടി. അതിനിടെ സച്ചിൻദേവിനെതിരായ കെകെ രമയുടെ പരാതിയിൽ സൈബർ പൊലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല.

Add Asianetnews as a Preferred SourcegooglePreferred

ബുധനാഴ്ച സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിലെ തുടർനടപടിക്കാണ് മ്യൂസിയം പൊലീസ് നിയമസഭാ സെക്രട്ടറിയുടെ അനുമതി തേടിയത്. സ്പീക്കറുടെ ഓഫീസിന് മുന്നിലെത്ത് മഹസ്സർ തയ്യാറാക്കണമെന്നാണ് ആവശ്യം. സമ്മേളനം നടക്കുന്നതിനാൽ പ്രതിപ്പട്ടികയിലുള്ള എംഎൽഎമാരുടേയും സാക്ഷികളായ എംഎൽഎമാരുടേയും ഉദ്യോഗസ്ഥരുടേയും മൊഴി എടുക്കാനും അനുമതി വേണം. സഭാടിവിയുടേയും സഭാ മന്ദിരത്തിലെ സിസിടിവിയിലെ ദൃശ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷയിൽ നിയമസഭാ സെക്രട്ടറിയേറ്റ് ഉടൻ തീരുമാനമെടുക്കില്ല.

എംഎൽഎമാർ നൽകിയ പരാതികളടക്കം സ്പീക്കറുടെ പരിഗണനയിലാണ്. ഒരുവശത്ത് പരാതികളും മറുവശത്ത് സഭാ സമ്മേളനം തുടർച്ചയായി സ്തംഭിക്കുന്നതുമായ പ്രശ്നമാണുള്ളത്. അതിൽ സഭാസ്തംഭനം തീർക്കാനാണിപ്പോൾ പ്രഥമ പരിഗണന. നാളെ സമ്മേളനം തുടങ്ങും മുമ്പ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ അനുനയചർച്ച നടക്കാനാണ് സാധ്യത. അടിയന്തിര പ്രമേയനോട്ടീസ് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ പറ്റില്ലെന്ന നിലപാടിൽ ഉറച്ചാണ് പ്രതിപക്ഷം. എല്ലാ വിഷയത്തിലും അടിയന്തിരപ്രമേയ നോട്ടീസ് പറ്റില്ലെന്നാണ് ഭരണപക്ഷ തീരുമാനം. വിട്ടുവീഴ്ച ഉണ്ടായില്ലെങ്കിൽ സഭ ഈയാഴ്ചയും സുഗമമായി നടക്കില്ല.

കെകെ രമക്കെതിരായ സൈബർ ആക്രമണങ്ങളടക്കമുള്ള വിഷയങ്ങൾ ഇനി അടിയന്തിരപ്രമേയമായി വന്നേക്കും. കൈക്ക് പരിക്കേറ്റതിനെ അപഹസിച്ച് പോസ്റ്റിട്ട സച്ചിൻദേവ് എംഎൽഎക്കെതിരെ കെകെ രമ നല്‍കിയ പരാതിയില്‍ 24 മണിക്കൂർ പിന്നിട്ടിട്ടും സൈബർ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പരാതിയിൽ ഐടി ആക്ട് പ്രകാരം കേസ് എടുക്കാനാകുമോ എന്ന് സംശയമുണ്ടെന്നാണ് പൊലീസിന്‍റെ വാദം. രമയുടെ പരാതിയിൽ സ്പീക്കറും ഒരു നടപടിയുമെടുത്തിട്ടില്ല