അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ നിന്ന് പൊലീസ് ലാപ്ടോപ്പ് പിടിച്ചെടുത്തു. അമ്മയുടെയും സഹോദരന്‍ അജയ് ആയങ്കിയുടെയും മൊഴിയെടുത്തു. കണ്ണൂര്‍ സൈബർ എസ്എച്ച്ഒ എ അനൂപിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
കണ്ണൂർ: തലശ്ശേരി സബ് ജയിലില്‍ റിമാന്‍റില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ നിന്ന് ലാപ്ടോപ്പ് പിടിച്ചെടുത്ത് പൊലീസ്. അമ്മയുടെയും സഹോദരന്‍ അജയ് ആയങ്കിയുടെയും മൊഴിയെടുത്തു. കണ്ണൂര്‍ സൈബർ എസ്എച്ച്ഒ എ അനൂപിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അതേസമയം, അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് നടപടി തുടങ്ങി. കേസ് ഹിസ്റ്ററി റിപ്പോർട്ട് ഒരാഴ്ചക്കുള്ളില്‍ കണ്ണൂര്‍ കളക്ടര്‍ക്ക് കൈമാറും. അര്‍ജുന്‍ ആയങ്കിക്കായി കണ്ണൂര്‍ സൈബര്‍ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കി.
ഒളിവിലിരുന്ന് വെല്ലുവിളിച്ച് അകത്തായ ആര്‍ജുന്‍ ആയങ്കിയെ പൂട്ടാനുറച്ച് തന്നെയാണ് പൊലീസ് നീക്കം. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം വന്നതിന് പിന്നാലെ കാപ്പ ചുമത്താനുള്ള നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് പൊലീസ്. 23 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്കെതിരായ കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് വളപട്ടണം എസ്എച്ച്ഒ, സിറ്റി പൊലീസ് കമ്മീഷണര്‍ മുഖാന്തിരം കണ്ണൂര്‍ കളക്ടര്‍ക്ക് കൈമാറും. കലക്ടറാണ് കാപ്പ ചുമത്താനുള്ള തീരുമാനമെടുക്കേണ്ടത്. ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി അപമാനിച്ചെന്ന കേസില്‍ അര്‍ജുനായി കണ്ണൂര്‍ സൈബര്‍ പൊലീസ് തലശ്ശേരി സി ജെ എം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കി. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്.
അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കേണ്ടതിനാല്‍ കസ്റ്റഡി അനിവാര്യമാണെന്നാണ് അന്വേഷണ സംഘം പറയുന്നു. കോതമംഗലം എസ് എച്ച് ഓയെ ഭീഷണിപ്പെടുത്തുകയും ഭാര്യക്ക് ഫോണില്‍ അശ്ലീല സന്ദേശമയക്കുകയും ചെയ്ത കേസില്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഊന്നുകല്‍ പൊലീസ്. ജയിലിലുള്ള അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനൊപ്പം കസ്റ്റഡി അപേക്ഷയും നൽകും. അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാനും യാത്ര ചെയ്യാനും സഹായിച്ചവർക്കായി കണ്ണൂർ പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

