ഈ കാറാണോ, ആ കാര്‍? നിര്‍ണായക ഉത്തരത്തിനായി ഏഷ്യാനെറ്റ് ന്യൂസ് ദൃശ്യം കുട്ടിയെ കാണിച്ച് പൊലീസ്
കുട്ടിയുടെ മൊഴിയിൽ പറയുന്ന നീല കാര്‍ കസ്റ്റഡിയിലുള്ളത് തന്നെയാണോയെന്ന് തിരിച്ചറിയാനാണ് ഏഷ്യാനെറ്റ് ന്യൂസ് മാത്രം പുറത്തുവിട്ട ദൃശ്യങ്ങളുടെ സഹായം പൊലീസ് തേടിയത്
![Police shows asianet news visuals to abigail to confirm kgn Police shows asianet news visuals to abigail to confirm kgn](https://static-ai.asianetnews.com/images/01hgjmxbm0jhz7qqfx782jn1ss/abigail-abduction-blue-car_363x203xt.jpg)
കൊല്ലം: കൊല്ലം ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസിൽ പിടിയിലായ പ്രതികളെ തിരിച്ചറിയാൻ ഏഷ്യാനെറ്റ് ന്യൂസ് ദൃശ്യങ്ങൾ കുട്ടിയെ കാണിച്ച് പൊലീസ്. പത്തനംതിട്ട കെഎപി ക്യാംപിലേക്കാണ് പ്രതികളുമായി പൊലീസ് സംഘം എത്തിയത്. ഈ സമയത്ത് സ്ഥലത്ത് ഏഷ്യാനെറ്റ് ന്യൂസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഈ ദൃശ്യങ്ങൾ തത്സമയം പുറത്തുവിട്ടപ്പോൾ കൊല്ലത്ത് കുട്ടിയുടെ വീട്ടിലായിരുന്നു ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം. കുട്ടിക്ക് പൊലീസുകാര്‍ പ്രതികളുടെ ചിത്രങ്ങൾ കാണിച്ചുകൊടുത്തെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് ദൃശ്യങ്ങൾ കുട്ടിയെ കാണിച്ച് പ്രതികളും നീല കാറും തിരിച്ചറിയാനാവുന്നുണ്ടോയെന്ന് കുട്ടിയോട് പൊലീസ് സംഘം ചോദിച്ചത്.
ആര്യങ്കാവ് അതിര്‍ത്തിക്കപ്പുറം തമിഴ്നാട്ടിലെ പുളിയറയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ഇവര്‍ ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്നാണ് വിവരം. നഴ്സിങ് റിക്രൂട്ട്മെന്റിന്റെ പേരിൽ വിദേശത്തേക്ക് കൊണ്ടുപോകാൻ പണം വാങ്ങി കുട്ടിയുടെ അച്ഛൻ റെജി തട്ടിച്ചതിലെ പ്രതികാരമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് വിവരം. പ്രതികളുമായി പുളിയറയിൽ നിന്നുള്ള പൊലീസ് സംഘം പത്തനംതിട്ട അടൂരിലെ കെഎപി ക്യാംപിലേക്ക് എത്തി.