മുല്ലശേരി പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് അരി വിതരണം തടഞ്ഞത്. ഏഴാം വാർഡിൽ വ്യാഴാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
തൃശൂർ: തൃശൂർ മുല്ലശേരിയിൽ ഭാരത് അരി വിൽപ്പന പൊലീസ് തടഞ്ഞു. മുല്ലശേരി പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് അരി വിതരണം തടഞ്ഞത്. ഏഴാം വാർഡിൽ വ്യാഴാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അരി വിതരണം പെരുമാറ്റ ചട്ട ലംഘനമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ തർക്കമുണ്ടായി.
ഭാരത് അരിയെച്ചൊല്ലി തൃശൂരില്‍ രാഷ്ട്രീയപ്പോര് നിലനില്‍ക്കുന്നതിനിടെയാണ് അരി വിൽപ്പന പൊലീസ് തടഞ്ഞത്. അരിവണ്ടിയോടിത്തുടങ്ങിയതോടെ രൂപപ്പെട്ട വരിയിലാണ് മൂന്ന് മുന്നണികളുടെയും കണ്ണ്. മോദിയുടെ അരിയും പരിപ്പും തൃശൂരില്‍ വേവില്ലെന്ന് ടി എന്‍ പ്രതാപന്‍ എം പി തുറന്നടിച്ചിരുന്നു. പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച് അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടെന്ന് സിപിഐയും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, സുരേഷ് ഗോപിക്ക് ജയിക്കാന്‍ വേണ്ടി നടപ്പാക്കുന്ന പദ്ധതിയല്ലെന്നും, രാജ്യത്താകെ അരി വിതരണം ചെയ്യുന്നുണ്ടെന്നുമാണ് ബിജെപിയുടെ മറുപടി.
