യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍റെ  അവസാന ദിവസമായിരുന്നു സ്ഫോടനം. പൊട്ടിത്തെറിയെ തുടർന്ന് തീപിടിത്തത്തിൽ പൊള്ളലേറ്റാണ് എല്ലാവരും കൊല്ലപ്പെട്ടത്

കൊച്ചി: എട്ട് പേർ കൊല്ലപ്പെട്ട കളമശേരി സ്ഫോടന കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തമ്മനം സ്വദേശി മാർട്ടിൻ ഡോമാനികാണ് കേസിലെ ഏക പ്രതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ഒക്ടോബർ 29 നായിരുന്നു കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ എട്ട് പേരുടെ ജീവനെടുത്ത സ്ഫോടനം നടന്നത്.

യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍റെ അവസാന ദിവസമായിരുന്നു സ്ഫോടനം. രാവിലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ തുടങ്ങി. 9.20 ഓടെ ആളുകൾ എത്തിയിരുന്നു. 9.30 ഓടെയാണ് സമ്മേളന ഹാളിനകത്ത് ആദ്യ സ്ഫോടനം നടന്നത്. ഈ സമയത്ത് ഹാളില്‍ 2500 ലധികം ആളുകളുണ്ടായിരുന്നു. തുടര്‍ച്ചയായി രണ്ട് സ്ഫോടനങ്ങള്‍ കൂടി നടന്നു. തീ ആളുകളിലേക്ക് ആളി പടര്‍ന്നാണ് കൂടുതൽ പേർക്ക് ഗുരുതരമായി പരിക്കേറ്റത്. പൊള്ളലേറ്റാണ് എട്ട് പേരും മരിച്ചത്. ഹാളിൽ നിന്ന് പരിഭ്രാന്തരായി ആളുകള്‍ പുറത്തേക്ക് ഓടിയപ്പോഴും നിരവധി പേര്‍ക്ക് വീണു പരിക്കേറ്റു. 

ഫയര്‍ഫോഴ്സും പോലീസും അതിവേഗമെത്തി തീ അണച്ചെങ്കിലും കേരളത്തിൻ്റെ ചരിത്രത്തിലേറ്റ ഏറ്റവും വലിയ നോവായി ഈ സംഭവം മാറി. കണ്‍വെന്‍ഷന്‍ സെന്‍റര്‍ സീല്‍ ചെയ്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആസൂത്രിതമായ സ്ഫോടനമാണെന്ന് തിരിച്ചറിഞ്ഞത്. എൻ ഐ എ സംഘവും ഉടൻ കളമശ്ശേരിയിലെത്തിയിരുന്നു. ഹാളിൽ നിന്ന് സ്ഫോടനം സംബന്ധിച്ച വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചു അന്വേഷണം തുടരുന്നതിനിടെ ആണ് തമ്മനം സ്വദേശി മാർട്ടിൽ പോലീസ് സ്റ്റേഷനിൽ ഹാജരായി സ്ഫോടനം നടത്തിയത് താനാണെന്ന് വെളിപ്പെടുത്തിയത്. പിന്നാലെ ഇയാൾക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തിയിരുന്നു. പ്രതി അന്ന് മുതൽ ജയിലിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്