തോമസ് കെ തോമസിനെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന പരാതിയിലാണ് എന്‍സിപി മഹിളാ വിഭാഗം ജില്ലാ പ്രസിഡൻ്റ് ആർ ജി ജിഷ പൊലീസ് കേസെടുത്തത്.

ആലപ്പുഴ: കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി നൽകിയ ആർ ജി ജിഷക്കെതിരെയും പൊലീസ് കേസെടുത്തു. തോമസ് കെ തോമസിനെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന പരാതിയിലാണ് എന്‍സിപി മഹിളാ വിഭാഗം ജില്ലാ പ്രസിഡൻ്റ് ആർ ജി ജിഷ പൊലീസ് കേസെടുത്തത്.

അതേസമയം, യോഗത്തിന് മുമ്പേ തന്നെ എംഎൽഎ അസഭ്യം പറഞ്ഞെന്നാണ് ജിഷ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പാർട്ടി അംഗമല്ലാത്ത ഷെർളി തോമസ് വേദിയിൽ ഇരുന്നത് ചോദ്യം ചെയ്തപ്പോൾ അധിക്ഷേപിച്ചു. ചുമലിൽ പിടിച്ച് തള്ളിയെന്നും മൊഴിപ്പകർപ്പിലുണ്ട്. യോഗം തുടങ്ങിയപ്പോൾ പാർട്ടി അംഗമല്ലാത്ത ഷെർളി തോമസ് വേദിയിലിരുന്നു. പുറത്തുള്ളവർ വേദി വിടണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും തുടർന്ന് എംഎൽഎ ചുമലിൽ പിടിച്ചു തള്ളിയെന്നുമാണ് പരാതിക്കാരിയുടെ മൊഴി. നിന്നെ പോലുള്ള ജാതികളെ പാർട്ടിയിൽ വേണ്ടെന്ന് പറഞ്ഞുവെന്നും തന്നെ അടിക്കാൻ ഓങ്ങിയപ്പോൾ മറ്റുള്ളവർ തടയുകയായിരുന്നുവെന്നും ജിഷ പറയുന്നു.

ആർ ബി ജിഷയുടെ പരാതിയില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനും ഭാര്യ ഷേർളി തോമസിനുമെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്. ഈ മാസം ഒമ്പതിന് ഹരിപ്പാട് മണ്ഡലത്തിലെ എൻസിപി ഫണ്ട് ശേഖരണ യോഗത്തിലാണ് കേസിനാസ്‍പദമായ സംഭവം നടന്നത്. ഹരിപ്പാട് മണ്ഡലത്തില്‍ പെടാത്തവര്‍ പുറത്ത് പോകണമെന്ന് ജിഷ ആവശ്യപ്പെട്ടതോടെയാണ് ബഹളം തുടങ്ങിയത്. ഇതിനിടെ ആർ ബി ജിഷയുടെ നിറം പറഞ്ഞ് ഷേർലി തോമസ് ആക്ഷേപിച്ചു. പിന്നാലെ നേതാക്കൾ തമ്മിൽ പരസ്‍പരം വാക്കേറ്റമുണ്ടായി. ഇതിനിടെ ഭാര്യയെ ന്യായീകരിച്ച് തോമസ് കെ തോമസ് സംസാരിക്കുന്നുണ്ട്.

Also Read: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതി; തോമസ് കെ തോമസ് എംഎൽഎക്കും ഭാര്യയ്ക്കുമെതിരെ കേസ്

ജിഷയുടെ പരാതിയിൽ എംഎൽഎയെ ഒന്നാം പ്രതിയും ഭാര്യയെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. പാർട്ടി യോഗങ്ങളിലും ഔദ്യോഗിക മീറ്റിംഗുകളിലും തോമസ് കെ തോമസ്, ഭാര്യ ഷേർലിയുമായി പങ്കെടുക്കുന്നു എന്ന് പ്രവർത്തകർക്കിടയിൽ നേരത്തെ മുതല്‍ ആക്ഷേപമുണ്ട്. മണ്ഡലം പ്രസിഡന്‍റ് ക്ഷണിച്ചിട്ടാണ് താന്‍ യോഗത്തിനെത്തിയതെന്ന് എംഎല്‍എ പ്രതികരിച്ചു. നിയമസഭയില്‍ നിന്ന് മടങ്ങുന്ന വഴിയായതിനാലാണ് ഭാര്യയെ ഒപ്പം കൂട്ടിയതെന്നും എംഎല്‍എ പറയുന്നു.