മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലാണ് ഈ പരാമർശം...

ദില്ലി: കേരളത്തിലെ സർക്കാരിൻറെ നയങ്ങളും പാർട്ടി കോൺഗ്രസ് (Party Congress) വിലയിരുത്തുമെന്ന് സിപിഎം (CPM). കണ്ണൂരിൽ പാർട്ടി കോൺഗ്രസ് (Kannur Party Congress) നടക്കുമ്പോൾ കേരളത്തിലെ സർക്കാരിൻറെ പ്രവർത്തനവും ചർച്ചയാവുക സ്വാഭാവികമെന്നും സിപിഎം വ്യക്തമാക്കി. പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയിലെ (people's Democracy) മുഖപ്രസംഗത്തിലാണ് (Editorial) ഈ പരാമർശം. 

സിൽവർ ലൈൻ പദ്ധതിയുടെ വിലയിരുത്തലും പാർട്ടികോൺഗ്രസിൽ നടന്നേക്കാമെന്ന സൂചനയാണ് പാർട്ടി മുഖപ്രസംഗം നല്കുന്നത്. എൽഡിഎഫ് സർക്കാരിൻറെ നയങ്ങൾക്കാണ് ജനങ്ങൾ അംഗീകാരം നൽകിയത്. ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിന് ബദൽ നയങ്ങൾ അവതരിപ്പിക്കാൻ കേരളത്തിനായി. അത്തരം ബദൽ നയം ഉയർത്തിക്കാട്ടേണ്ട സാഹചര്യം ഉള്ളപ്പോൾ കേരളസർക്കാരിൻറെ പ്രവർത്തനം കണക്കിലെടുക്കുമെന്നുമാണ് വിശദീകരണം.

'തരൂരും കെ വി തോമസും പങ്കെടുക്കരുത്'! സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നത് വിലക്കി കെപിസിസി

കോൺഗ്രസിൽ അർഹമായ പരിഗണ കിട്ടുന്നില്ലെന്നാരോപിച്ച് മാസങ്ങളായി ഇടഞ്ഞ് നിൽക്കുന്ന നേതാവാണ് കെവി തോമസ്. വികസന കാര്യങ്ങളിൽ പാർട്ടിക്കതീതമായി നിലപാടെടെക്കുകയും പിണറായിയെ പൊതുവേദിയിൽ പോലും പ്രശംസിക്കാനും മടി കണിക്കാത്ത നേതാവാണ് ശശി തരൂർ. ഇരുവരേയും 23-ആം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള സെമിനാറുകളിലേക്ക് സിപിഎം ക്ഷണിച്ചിരുന്നു. മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലെ സെമിനാറിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലുള്ള സെമിനാർ വേദിയിലേക്കാണ് കെ വി തോമസിനെ സി പി എം ക്ഷണിച്ചിരിക്കുന്നത്.

എന്നാൽ സിപിഎമ്മിന്റെ ഈ നീക്കം സുധാകരന് ദഹിച്ചിട്ടില്ല. സിപിഎം പരിപാടിയിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് പ്രവർത്തകർക്ക് ഇഷ്ടമല്ലെന്നും കോൺഗ്രസിനെ ദ്രോഹിക്കുന്ന സി പി എമ്മുമായി ഒരു സഹകരണത്തിനും തയ്യാറല്ലെന്നുമാണ് കെ സുധാകരൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്. കോൺഗ്രസ് സമരങ്ങൾ അടിച്ചമർത്തുന്ന പിണറായി സർക്കാർ നയം കൂടി കണക്കിലെടുത്താണ് പോകേണ്ടെന്ന തിട്ടൂരം. 

എന്നാൽ സിപിഎമ്മിനോട് കാണിക്കുന്ന അയിത്തം കോൺഗ്രസിന് ബിജെപിയോടും എസ്ഡിപിഐയോടും ഇല്ലെന്നാണ് കോടിയേരിയുടെ പ്രത്യാക്രമണം. പാർട്ടി വിലക്ക് ധിക്കരിച്ച് ശശി തരൂരും കെവി തോമസും ഇനി സെമിനാറിന് എത്തുമോ എന്ന സസ്പെൻസാണ് ഇനി ബാക്കിയാകുന്നത്. 

Read More: സിപിഎം പാർട്ടി കോൺഗ്രസ് വേദി നിർമ്മാണത്തിനെതിരെ രണ്ടാമതും കന്റോൺമന്റ് ബോർഡ് നോട്ടീസ്