സി പി എം നേതൃനിരയിൽ നിലവിലുള്ള സ്ത്രീ പ്രാതിനിധ്യം കുറവാണ്. ഇത് പരിഹരിക്കാൻ ഭരണഘടന ഭേദഗതി ഉണ്ടാക്കി. എന്നിട്ടും...

കോഴിക്കോട്: സി പി എം നേതൃനിരയിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. സി പി എം നേതൃനിരയിൽ നിലവിലുള്ള സ്ത്രീ പ്രാതിനിധ്യം കുറവാണ്. ഇത് പരിഹരിക്കാൻ ഭരണഘടന ഭേദഗതി ഉണ്ടാക്കി. എന്നിട്ടും വനിത സംവരണം വേണ്ട രീതിയിൽ ഉയർന്നില്ലെന്നും പി ബി അംഗം വിവരിച്ചു. പാർട്ടിക്ക് ശക്തമായ വേരുള്ള കേരളത്തിൽ നിലവിൽ ഒരു വനിത ജില്ല സെക്രട്ടറി പോലും ഇല്ല എന്നത് വാസ്തവമാണെന്ന് പറഞ്ഞ വൃന്ദ, മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ പങ്കെടുത്ത് സംസാരിക്കവെയാണ് വൃന്ദ കാരാട്ട് ഇക്കാര്യങ്ങൾ പറഞ്ഞത്.

കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ കേസിൽ പുറത്തിറങ്ങിയവർക്ക് CPM സ്വീകരണം

അതേസമയം എറണാകുളത്ത് സി പി എം ജില്ലാ സമ്മേളനം പുരോഗമിക്കുകയാണ്. നിലവിലെ ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ തുടരാനാണ് സാധ്യതയെങ്കിലും ഡി വൈ എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഉള്‍പ്പെടെയുളളവരുടെ പേരും പാര്‍ട്ടി നേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്. ശനിയാഴ്ച മുതല്‍ മൂന്നു ദിവസം എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഴുവന്‍ സമയവും പങ്കെടുക്കുകയാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ മന്ത്രി പി രാജീവുമായി പല കാര്യങ്ങളിലും അഭിപ്രായ ഭിന്നതയുണ്ടെങ്കിലും സിഎന്‍ മോഹനന്‍ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാധ്യത. മോഹനന് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പ്രമോഷന്‍ കിട്ടുമെന്നും പകരക്കാരനായി ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ് ജില്ലാ സെക്രട്ടറിയാകുമെന്നും ചര്‍ച്ച ഒരു വിഭാഗം നേതാക്കള്‍ക്കിടയിലുണ്ട്. സിഎൻ മോഹനനും സതീഷിനും പുറമെ സി.ബി ദേവദര്‍ശന്‍, വൈപ്പിന്‍ എംഎല്‍എ കെ.എന്‍.ഉണ്ണികൃഷ്ണന്‍ എന്നിവരുടെ പേരുകളും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കുള്ള അണികളുടെ ചര്‍ച്ചകളില്‍ ഉയരുന്നുണ്ട്. പക്ഷേ മുഖ്യമന്ത്രിയുടെ പിന്തുണയില്‍ സിഎൻ മോഹനന്‍ തന്നെ തുടരാനാണ് സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം