സമീറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് ബന്ധു, പിന്നിൽ കുടുംബവഴക്കെന്ന് പൊലീസ്
രാഷ്ട്രീയ കൊലപാതകമെന്ന് ബന്ധു, കുടുംബ വഴക്കിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പാണ്ടിക്കാട് പൊലീസ്...
മലപ്പുറം: പാണ്ടിക്കാട് കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് ബന്ധു മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഹമ്മദ് സമീറിന് വധ ഭീഷണിയുണ്ടായിരുന്നുവെന്നും നിരവധി തവണ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബന്ധു വ്യക്തമാക്കി. എന്നാൽ മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചത് രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്നല്ലെന്നാണ് പൊലീസ് ബാഷ്യം.
കുടുംബ വഴക്കിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പാണ്ടിക്കാട് പൊലീസ് പറഞ്ഞു. ബുധനാഴ്ച്ച രാത്രിയില്‍ ഒറവുംപുറം അങ്ങാടിയില്‍ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇത് സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു. തടയാന്‍ ചെന്നപ്പോഴാണ് ബന്ധു കൂടിയായ സമീറിന് കുത്തേറ്റതെന്നും പൊലീസ് പ്രതികരിച്ചു.
പാണ്ടിക്കാട് ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ (26) ആണ് ബുധനാഴ്ച്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചത്. കൊലയ്ക്ക് പിന്നില്‍ സിപിഐഎമ്മാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ബുധനാഴ്ച്ച രാത്രി 11 മണിയോടെ പാണ്ടിക്കാട് ഒറവമ്പുറത്ത് അങ്ങാടിയില്‍ വെച്ചാണ് സംഭവം. അടിപിടിക്കിടെ ലീഗ് പ്രവര്‍ത്തകനായ ഉമ്മറിന് പരുക്കേറ്റപ്പോള്‍ സമീപത്തുണ്ടായിരുന്ന സമീര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെന്നും ഇതിനിടെ കുത്തേല്‍ക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗുരുതരമായി പരുക്കേറ്റ സമീറിനെ പെരിന്തമല്‍ണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാണ്ടിക്കാട് പ്രദേശത്ത് സിപിഐഎം-യുഡിഎഫ് സംഘര്‍ഷമുണ്ടായിരുന്നു.
രാഷ്ട്രീയ കൊലപാതകമാണെന്നും ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. രാഷ്ട്രീയ സംഘര്‍ഷമുണ്ടായിട്ടില്ലെന്നും രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം എന്നുമാണ് സിപിഐഎമ്മിന്റെ വിശദീകരണം.