വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ ഇനി വിശുദ്ധ; പ്രാര്‍ത്ഥനകളില്‍ മുഴുകി പുത്തന്‍ചിറ ഗ്രാമം
തൃശ്ശൂരിലെ പുത്തുന്‍ ചിറഗ്രാമത്തില്‍ വളരെ സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന മറിയം ത്രേസ്യ വിശുദ്ധ പദവിയിലേക്ക് ഉയരുമ്പോള്‍ തങ്ങളുടെ ഗ്രാമത്തിനുണ്ടായ ദൈവാനുഗ്രഹത്തെ ഓര്‍ത്ത് സന്തോഷിക്കുകയാണ് ഇവിടുത്തെ വിശ്വാസ സമൂഹം.
തൃശ്ശൂര്‍: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോള്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി ഒരു നാട്. മറിയം ത്രേസ്യയുടെ ജന്മനാടായ തൃശ്യൂര്‍ പുത്തന്‍ചിറഗ്രാമവും കേരളത്തിലെ വിശ്വാസി സമൂഹവും ആ ധന്യ നിമിഷത്തെ വരവേറ്റത് പ്രാര്‍ത്ഥനകളോടെ. തൃശ്ശൂരിലെ പുത്തുന്‍ ചിറഗ്രാമത്തില്‍ വളരെ സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന മറിയം ത്രേസ്യ വിശുദ്ധ പദവിയിലേക്ക് ഉയരുമ്പോള്‍ തങ്ങളുടെ ഗ്രാമത്തിനുണ്ടായ ദൈവാനുഗ്രഹത്തെ ഓര്‍ത്ത് സന്തോഷിക്കുകയാണ് ഇവിടുത്തെ വിശ്വാസ സമൂഹം.
മറിയം ത്രേസ്യയെ അടക്കിയിരിക്കുന്ന കുഴിക്കാട്ടുശ്ശേരിയിലെ കബറിട ദേവാലയത്തില്‍ രാവിലെ മുതല്‍ പ്രാര്‍ത്ഥനകള്‍ ആരംഭിച്ചിരുന്നു. നിരവധി വിശ്വാസികളാണ് മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ആ വേളയില്‍ പള്ളികളില്‍ പ്രാര്‍ത്ഥനകളില്‍ മുഴുകാന്‍ എത്തിയത്. ദേവാലയത്തിലെ മറിയം ത്രേസ്യയുടെ തിരുസ്വരൂപം വണങ്ങാന്‍ നൂറുകണക്കിന് വിശ്വാസികളെത്തിയിരുന്നു. രാവിലെ മുതല്‍ ആരംഭിച്ച കുര്‍ബാന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് പാനിക്കുളമാണ് . പിന്നീട് വൈദികന്‍റെ നേതൃത്വത്തില്‍ വിശ്വാസി സമൂഹം തിരുസ്വരൂപത്തിന്‍റെ ശിരസ്സില്‍ കിരീടം അണിയിച്ചു. പിന്നീട് തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണവും നടന്നിരുന്നു.
മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതോടെ വലിയ തരത്തിലുള്ള അഭിമാനമാണ് കുഴിക്കാട്ടുശ്ശേരിയെന്ന ചെറിയ ഗ്രാമത്തിനുള്ളത്. ഈ ഗ്രാമം കേന്ദ്രീകരിച്ചായിരുന്നു മറിയം ത്രേസയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ എല്ലാം ഉണ്ടായിരുന്നത്. 1876 ലാണ് മറിയം ത്രേസ്യ ചിറമ്മൽ മങ്കിടിയാൻ കുടുംബത്തിലെ മൂന്നാമത്തെ കുഞ്ഞായി ജനിച്ചത്. വിശുദ്ധ പ്രഖ്യാപനം നേരിട്ട് കാണാൻ കുടുംബാംഗങ്ങൾ മിക്കവരും വത്തിക്കാനിൽ എത്തിയിരുന്നു. കുടുംബത്തിൽ നിന്ന് വന്ന ഏക കന്യാസ്ത്രീ വിശുദ്ധയാക്കപ്പെട്ടത് വലിയ നേട്ടമായാണ് കുടുംബാംഗങ്ങള്‍ കാണുന്നത്.