പോത്തൻകോട് മോഷണ പരമ്പര, 4 ക്ഷേത്രത്തിലും ഒരു കടയിലും മോഷണം, അന്വേഷണം
ക്ഷേത്ര മോഷണക്കേസിൽ പ്രതിയായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
തിരുവനന്തപുരം: പോത്തൻകോട് മോഷണ പരമ്പര. നാല് ക്ഷേത്രത്തിലും ഒരു കടയിലുമാണ് മോഷണം നടന്നത്. വൈപ്രത്തല ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്നു സ്വർണ്ണ മാലയും ക്ഷേത്ര കാണിക്ക വഞ്ചിയിലെ പണവും കവർന്നു. മറ്റ് മൂന്ന് ക്ഷേത്രങ്ങളിൽ നിന്നും പണവും കാണിക്കയും കവർച്ച ചെയ്തിട്ടുണ്ട്. പോത്തനകോട് പൊലീസ് അന്വേഷണം തുടങ്ങി. ക്ഷേത്ര മോഷണക്കേസിൽ പ്രതിയായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
തൃശ്ശൂരിൽ വിദ്യാര്‍ത്ഥിയെ അച്ഛന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾക്ക് കഞ്ചാവ് മാഫിയ ബന്ധവും
തൃശ്ശൂർ പുന്നയൂർകുളത്ത് പ്ലസ്ടു വിദ്യാർത്ഥിനിയെ ബാലാത്സംഗം ചെയ്തു. പെൺകുട്ടിയെ പിതാവിൻ്റെ മൂന്ന് സുഹൃത്തുക്കൾ ചേർന്നാണ് ബലാത്സംഗം ചെയ്തത്. ഇവരിൽ ഒരാൾ അറസ്റ്റിലായി. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. രണ്ടു മാസം മുമ്പാണ് സംഭവം നടന്നത്. പുന്നയൂര്‍കുളം വടക്കേക്കാട് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനെ രണ്ടുമാസം മുമ്പ് മലപ്പുറത്ത് കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
കേസ് ആവശ്യത്തിനായി അമ്മ മലപ്പുറത്തേക്ക് പോയപ്പോള്‍ അച്ഛന്‍റെ സുഹൃത്തുക്കളും മയക്കുമരുന്ന് ഇടപാടുകാരുമായ മൂന്നുപേരോട് മകള്‍ വീട്ടിലൊറ്റയ്ക്കായതിനാല്‍ നോക്കണമെന്ന് പറഞ്ഞേല്‍പ്പിച്ചു. വീട്ടിലെത്തിയ സുഹൃത്തുക്കള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി ഇക്കാര്യം അമ്മയോട് പറഞ്ഞെങ്കിലും അമ്മ സംഭവം മൂടിവച്ചു. ഈ മാസം പ്രതികള്‍ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. സ്കൂളിലെത്തിയ വിദ്യാര്‍ഥിനി അധ്യാപികയോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. അധ്യാപികയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
പ്രതികളിലൊരാളെ കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു റിമാന്‍റിലാക്കി. മറ്റു രണ്ടുപേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി ഗുരുവായൂര്‍ എസിപി അറിയിച്ചു. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി സിഡബ്ലിയുസിയുടെ സംരക്ഷണയിലാണ്. ബലാത്സംഗ വിവരം പുറത്തുപറയാത്തതിന് പെണ്‍കുട്ടിയുടെ അമ്മയെ പ്രതി ചേര്‍ത്തേക്കും. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമോ എന്ന കാര്യം പറയാനാവില്ലെന്നും പൊലീസ് അറിയിച്ചു