പ്രവാസി പെൻഷൻ തട്ടിപ്പ് : ക്രമക്കേട് നടത്തിയ ജീവനക്കാരിയെ പിരിച്ചു വിട്ടു, വിശദീകരണവുമായി ബോർഡ്
തട്ടിപ്പിലൂടെ അനർഹമായി പെൻഷൻ വാങ്ങിയവരിൽ നിന്നും പണം തിരിച്ചു പിടിക്കുമെന്നും പെൻഷൻ വാങ്ങിയവർക്ക് രജിസ്‌റ്റേഡ് കത്തയച്ചുവെന്നും ബോർഡ് വ്യക്തമാക്കി.
തിരുവനന്തപുരം : പ്രവാസി ക്ഷേമ നിധി ബോർഡിൽ ഒരു മാസത്തിനുള്ളിൽ 24 പെൻഷൻ അക്കൗണ്ടുകള്‍ തിരുത്തി തട്ടിപ്പ് നടന്നുവെന്ന വിവരം പുറത്ത് വന്നതോടെ വിശദീകരണവുമായി പ്രവാസി ക്ഷേമ ബോർഡ്. ക്രമക്കേട് നടത്തിയ താൽക്കാലിക ജീവനക്കാരി ലിനയെ പിരിച്ചു വിട്ടുവെന്നും പണം തിരിച്ചു പിടിക്കുമെന്നും ബോർഡ് വിശദീകരിച്ചു. ലിന തട്ടിപ്പ് നടത്തിയെന്ന് കുറ്റസമ്മതം നടത്തി, കുറച്ച് പണം തിരിച്ചടച്ചു. തട്ടിപ്പിലൂടെ അനർഹമായി പെൻഷൻ വാങ്ങിയവരിൽ നിന്നും പണം തിരിച്ചു പിടിക്കുമെന്നും പെൻഷൻ വാങ്ങിയവർക്ക് രജിസ്‌റ്റേഡ് കത്തയച്ചുവെന്നും ബോർഡ് വ്യക്തമാക്കി.
പ്രവാസി ക്ഷേമ നിധി ബോർഡിൽ ഒരു മാസത്തിനുള്ളിൽ 24 പെൻഷൻ അക്കൗണ്ടുകള്‍ തിരുത്തിയെന്ന് കണ്ടെത്തൽ. സോഫ്റ്റ് വെയറിൽ തിരുത്തൽ വരുത്തി ആസൂത്രിതമായാണ് തട്ടിപ്പെന്നാണ് കെൽട്രോണിൻറെയും പൊലീസിൻറെയും രഹസ്യാന്വേഷണത്തിലേയും കണ്ടെത്തൽ. ഗുരുതര ക്രമക്കേട് നടന്നതായി തെളിഞ്ഞതോടെ ഓഫീസ് അറ്റൻഡർ ലിനയെ പ്രതിയാക്കി പൊലീസ് കേസെടുത്തു.
ആറ്റിങ്ങൽ സ്വദേശി സുരേഷ് ബാബുവിൻെറ അംഗത്വത്തിൽ മാറ്റങ്ങള്‍ വരുത്തി പത്തനംതിട്ട സ്വദേശി ജോസഫിന് പെൻഷൻ നൽകിയത് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാലിത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പ്രവാസി ക്ഷേമനിധി ബോർഡ് സിഇഒയുടെ ആവശ്യപ്രകാരം കെൽട്രോണും പിന്നെ പൊലീസിൻറെ രഹസ്യാന്വേഷണത്തിലും തെളിഞ്ഞത്. 11.07.2022 മുതൽ 26.08.22വരെയുള്ള കാലയളവിൽ 24 അംഗങ്ങളുടെ അക്കൗണ്ടുകളിലാണ് തിരുത്തൽ വരുത്തിയത്.
പ്രവാസി ക്ഷേമ നിധി ബോർഡിനായി കെൽട്രോണാണ് സോഫ്റ്റുവയർ തയ്യാറാക്കി നൽകിയത്. മുടങ്ങി കിടക്കുന്ന അക്കൗണ്ടുകളിൽ അനർഹരെ തിരുകി കയറ്റി പണം തട്ടിയത് സോഫ്റ്റുവെയറിലെ പിഴവാണോയെന്നായിരുന്നു അന്വേഷണം. സോഫ്റ്റുവയറിലെ സുരക്ഷയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കെൽട്രോണിൻെറ കണ്ടെത്തൽ. സോഫ്റ്റുവയർ ഉപയോഗിക്കാൻ ജീവനക്കാർക്ക് പ്രത്യേക യൂസർ ഐഡിയും പാസ് വേർഡും ഓരോ അക്കൗണ്ടും പരിശോധിക്കാൻ അഡ്മിന്ട്രേറ്റർക്ക് പ്രത്യേക യൂസർ ഐഡിയും നൽകിയിട്ടുണ്ട്. ജീവനക്കാർക്ക് നൽകിയിരിക്കുന്ന ഐഡികള്‍ വഴിയാണ് കൃത്രിമം നടത്തിയത്.