ആശ്‍ലി ഹാൽ എന്ന യുവതിയാണ് രാഷ്ട്രപതിയുടെ സന്ദർശനംമൂലം 48 മണിക്കൂറിനുള്ളിൽ വിവാഹവേദി മാറ്റിവയ്ക്കേണ്ട സ്ഥിതിയെക്കുറിച്ച് ട്വീറ്റ് ചെയ്തത്.
കൊച്ചി: തന്റെ സന്ദർശനംമൂലം കൊച്ചിയിലെ ഹോട്ടലില്‍ വച്ച് നടത്താനിരുന്ന വിവാഹം മാറ്റിവയ്‍ക്കേണ്ടന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിവാഹത്തിൽ പങ്കെടുക്കാൻ എട്ടുമാസം മുമ്പ് പദ്ധതിയിട്ട വിദേശവനിതയുടെ അഭ്യർത്ഥന മാനിച്ച് തനിക്ക് താമസമൊരുക്കിയ ഹോട്ടലിലെ അതിസുരക്ഷ രാഷ്ട്രപതി ഒഴിവാക്കി.
ആശ്‍ലി ഹാൽ എന്ന യുവതിയാണ് രാഷ്ട്രപതിയുടെ സന്ദർശനംമൂലം 48 മണിക്കൂറിനുള്ളിൽ വിവാഹവേദി മാറ്റിവയ്ക്കേണ്ട സ്ഥിതിയെക്കുറിച്ച് ട്വീറ്റ് ചെയ്തത്. രാഷ്ട്രപതിയെ ടാഗ് ചെയ്തായിരുന്നു ആഷ്ലിയുടെ ട്വീറ്റ്. കൊച്ചിയിലെ താജ് വിവാന്ത ഹോട്ടലില്‍ ചൊവ്വാഴ്ചയായിരുന്നു വിവാഹം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15-ന് നേവി വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതിക്കും ഇതേ ഹോട്ടലില്‍ത്തന്നെയായിരുന്നു താമസമൊരുക്കിയിരുന്നത്.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കാനായി വിവാഹവേദി മാറ്റിവയ്‍ക്കേണ്ടി വരുമെന്ന് ഹോട്ടൽ അധികൃതർ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് സഹായമഭ്യർഥിച്ച് ആഷ്ലി രാഷ്ട്രപതിക്ക് ട്വീറ്റ് ചെയ്തത്. ഇത് ശ്രദ്ധയില്‍പെട്ട രാഷ്ട്രപതി വിവാഹം മുന്‍നിശ്ചയപ്രകാരം നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് രാഷ്ട്രപതി ആശംസകൾ നേരുകയും ചെയ്തു. തിങ്കളാഴ്ച ഹോട്ടലില്‍ തങ്ങിയശേഷം അദ്ദേഹം ചൊവ്വാഴ്ച രാവിലെ ലക്ഷദ്വീപിലേക്ക് പോകും.
