കൊച്ചി കുമ്പളം ടോൾ പ്ലാസയിൽ സ്വകാര്യ ബസ് ജീവനക്കാരന്‍റെ പരാക്രമം. ഇടപ്പള്ളി - അരൂർ റൂട്ടിലോടുന്ന സുൽത്താൻ ബസിലെ ജീവനക്കാരൻ സെൻസർ ഘടിപ്പിച്ച ടോൾ ബാരിയർ തട്ടിത്തെറിപ്പു.
കൊച്ചി: കുമ്പളം ടോൾ പ്ലാസയിൽ സ്വകാര്യ ബസ് ജീവനക്കാരന്‍റെ അതിക്രമം. സെൻസർ ഘടിപ്പിച്ച ടോൾ ബാരിയർ തട്ടിത്തെറിപ്പിച്ച ബസ് ജീവനക്കാരൻ, ജീവനക്കാരനെ അസഭ്യം പറയുകയും ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം. ഇടപ്പള്ളി - അരൂർ റൂട്ടിലോടുന്ന സുൽത്താൻ ബസിലെ ജീവനക്കാരനാണ് അതിക്രമം കാട്ടിയത്. മുമ്പ് നടുറോഡിൽ യാത്രക്കാന്‍റെ മൂക്കിലിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ സുൽത്താൻ ബസിലെ ജീവനക്കാർ നിയമനടപടി നേരിട്ടിരുന്നു.
അതേസമയം കൊച്ചിയില്‍ റോഡിൽ വാഹനം തടഞ്ഞ് ബസ് ജീവനക്കാരൻ പരാക്രമം നടത്തിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സ്വകാര്യ ബസുകള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടിക്ക് ഒരുങ്ങുന്നു. സ്വകാര്യ ബസുകളിലെ 30 ശതമാനം ജീവനക്കാര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് കമ്മീഷണറുടെ കണ്ടെത്തൽ. പൊലീസിനെ ആക്രമിച്ച അന്‍സാറിനും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തി.
ഓഗസ്റ്റ് ഒൻപതിനാണ് കലൂരിൽ ബസ് ജീവനക്കാരൻ റോഡിൽ വാഹനം തടഞ്ഞ് യാത്രക്കാരെ ഭീഷണിപ്പെടുത്തിയത്. മോഷണവും അടിപിടിയും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അലങ്കാർ ബസിലെ ജീവനക്കാരൻ പള്ളുരുത്തി സ്വദേശി മുഹമ്മദ് അൻസാർ ആണ് പ്രവാസിയും കുടുംബവും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. സ്ഥിരം കുറ്റവാളിയായ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചത് വൻ വിവാദമായിരുന്നു. ഇതേ തുടർന്ന് എഎസ്ഐയെ ആക്രമിച്ചു പരിക്കേൽപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തു.
അതിനിടെ, സ്വകാര്യ ബസ് ജീവനക്കാർ ഉൾപ്പെട്ട അക്രമ സംഭവങ്ങളെ തുടർന്ന് ബസുടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷൻ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രശ്നക്കാരെ അംഗീകരിക്കില്ലെന്നും സ്ഥിരം പ്രശ്നമുണ്ടാക്കുന്ന ബസുടമകളെ സംഘടനയില്‍നിന്ന് പുറത്താക്കുമെന്നും സംഘടന അറിയിച്ചു. പൊലീസ് പരിശോധനയുമായി സഹകരിക്കുമെന്നും ബസ് ഓപ്പറേറ്റഴ്സ് അസോസിയേഷൻ അറിയിച്ചു.


