ഇന്ധന വിലക്കയറ്റം മറികടക്കാൻ സിഎൻജിയിലേക്ക് 'റൂട്ട് മാറ്റി' സ്വകാര്യ ബസുകൾ; സർക്കാർ പ്രോത്സാഹനവും
ഇന്ധനവില ദിനംപ്രതി ഉയരുമ്പോൾ സ്വകാര്യ ബസുകൾ സിഎൻജിയിലേക്ക്. വരുമാനനഷ്ടത്തിൽ വലയുകയായിരുന്ന ബസ് ഉടമകൾക്ക് ആശ്വാസമാവുകയാണ് പുതിയ ഇന്ധനം
തിരുവനന്തപുരം: ഇന്ധനവില ദിനംപ്രതി ഉയരുമ്പോൾ സ്വകാര്യ ബസുകൾ സിഎൻജിയിലേക്ക്. വരുമാനനഷ്ടത്തിൽ വലയുകയായിരുന്ന ബസ് ഉടമകൾക്ക് ആശ്വാസമാവുകയാണ് പുതിയ ഇന്ധനം. കൊച്ചിയിൽ ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ സിഎൻജിയിലേക്ക് മാറ്റിയ ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
ലോക്ക്ഡൌണിന് ശേഷം കേരളത്തിലെ പൊതുഗതാഗത മേഖല ഇതുവരെയും ക്ലച്ച് പിടിച്ചിട്ടില്ല. കൊവിഡ് വ്യാപനം ഭയന്ന് കൂടുതൽ പേരും സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇന്ധലവിലവർധന അടിക്കുമേൽ അടിയായി. ഇതോടെയാണ് മലിനീകരണം കുറഞ്ഞതും ഇന്ധന ക്ഷമത കൂടിയതുമായ സിഎൻജിയിലേക്ക് സ്വകാര്യ ബസുകൾ റൂട്ട് മാറ്റുന്നത്. ടിക്കറ്റ് നിരക്ക് കൂട്ടുകയെന്നത് സാധ്യമല്ലാത്ത സാമ്പത്തിക സാഹചര്യത്തിൽ സിഎൻജിയിലേക്കുള്ള മാറ്റം സർക്കാരിനും പൊല്ലാപ്പില്ലാതാക്കും
ഡീസൽ ബസുകളെ സിഎൻജിയിലേക്ക് മാറ്റാനായി മൂന്നു മുതൽ അഞ്ച് ലക്ഷംവരെ ചെലവാകും. ഇതിന് സഹായമായി 10 ശതമാനം പലിശനിരക്കിൽ സർക്കാർ വായ്പ നൽകും. ഏപ്രിൽ ഒന്ന് ഒന്നുമുതൽ സിഎൻജി വാഹനങ്ങളുടെ നികുതിയിൽ അഞ്ച് ശതമാനം ഇളവ് അനുവദിച്ച ബജറ്റ് പ്രഖ്യാപനവും പ്രതീക്ഷയാണ്.
സംസ്ഥാനത്താകെ 11 ബസുകളാണ് സിഎൻജിയിലേക്ക് മാറിയത്. നാലെണ്ണം പണിപ്പുരയിലാണ്. സാങ്കേതിക സേവനം നൽകുന്ന ദില്ലി ആസ്ഥാനമായ ജിയോലറ്റ് ഗ്രൂപ്പ് കൊച്ചിക്ക് പുറമെ കേരളത്തിലെ കൂടുതൽ ഇടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്.