കേന്ദ്രതീരുമാനം നീളുന്നു, തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിൽ അനിശ്ചിതത്വം തുടരുന്നു
സ്വകാര്യവൽക്കരണത്തിനായുളള ടെൻഡറിൽ മുന്നിലെത്തിയ അദാനി ഗ്രൂപ്പ് ഇതുവരെ പിൻമാറ്റം പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, നടത്തിപ്പ് ചുമതല കിട്ടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാര്‍.
തിരുവനന്തപുരം: കേന്ദ്രതീരുമാനം നീളുന്നതിനാൽ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിൽ അനിശ്ചിതത്വം തുടരുന്നു. സ്വകാര്യവൽക്കരണത്തിനായുളള ടെൻഡറിൽ മുന്നിലെത്തിയ അദാനി ഗ്രൂപ്പ് ഇതുവരെ പിൻമാറ്റം പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, നടത്തിപ്പ് ചുമതല കിട്ടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാര്‍.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ആരാകുമെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. ടിയാലിനെ നടത്തിപ്പ് ചുമതല ഏൽപിക്കണമെന്ന നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിൽക്കുകയാണ്. അദാനിയും സർക്കാരും പങ്കാളിത്തത്തോടെ വിമാനത്താവളം നടത്തുന്ന കാര്യത്തിൽ നേരത്തെ ശശി തരൂർ എംപി, ഗൗതം അദാനിയുമായി ചർച്ച നടത്തിയിരുന്നു. സർക്കാരിന്റെ പിടിവാശിയാണ് അനിശ്ചിതത്വം നീളാൻ കാരണമെന്ന് ശശി തരൂർ കുറ്റപ്പെടുത്തുന്നു.
ടിയാലിന് 26 ശതമാനം ഓഹരി. ബാക്കി സ്വകാര്യനിക്ഷേപം എന്ന ഫോർമുല അംഗീകരിക്കാൻ ജീവനക്കാരും തയ്യാറല്ല. അനുകൂല തീരുമാനം വരും വരെ സമരം തുടരാനുളള തീരുമാനത്തിലാണ് ജീവനക്കാരുടെ സംഘടനകൾ. ടെൻഡറിൽ ഒന്നാമതെത്തിയത് അദാനി ഗ്രൂപ്പാണെങ്കിലും സർക്കാരിന്റെ എതിർപ്പിനെ തുടർന്നാണ് ടെൻഡർ കാലാവധി നീട്ടിയത്. ഒന്നാമതെത്തിയ അദാനിയെ ഒഴിവാക്കി കൊണ്ട് കേന്ദ്രത്തിന് പെട്ടെന്ന് തീരുമാനമെടുക്കാനാകില്ല. ഒക്ടോബറിൽ ടെൻഡർ കാലാവധി തീരുന്നതിന് മുൻപ് സമവായത്തിലെത്താനാണ് നീക്കമെങ്കിലും ഇതുവരെ ഒന്നും ഫലം കണ്ടിട്ടില്ല.