കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഒപ്പമാണ് ശശി തരൂരിനും ക്ഷണം.മൂന്ന് പേർക്കും തുല്യ പ്രാധാന്യം നൽകിയാണ് പ്രചാരണം.ഡോ.എസ്‍ എസ് ലാലും മാത്യുകുഴൽനാടൻ എംഎൽഎയുമാണ് പ്രധാന സംഘാടകർ

കൊച്ചി: സംസ്ഥാന തലത്തിലെ കോണ്‍ഗ്രസ് വേദികളിൽ ശശി തരൂരിന്‍റെ സാന്നിധ്യം ചർച്ചയാകുമ്പോൾ തരൂരിനെ കൊച്ചിയിൽ ഇറക്കാൻ പ്രൊഫഷണൽ കോണ്‍ഗ്രസ്.കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഒപ്പമാണ് ശശി തരൂരിനും ക്ഷണം. മൂന്ന് പേർക്കും തുല്യ പ്രാധാന്യം നൽകിയാണ് പ്രചാരണം. ഡോ.എസ്‍ എസ് ലാലും മാത്യു കുഴൽനാടൻ എംഎൽഎയുമാണ് പ്രധാന സംഘാടകർ. ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാന തല കോണ്‍ക്ലേവിൽ മുഖ്യപ്രഭാഷകൻ ആയിട്ടാണ് തരൂരിന് ക്ഷണം. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. രാവിലെ ഒൻപത് മുതൽ ആറ് മണിവരെ വിവിധി സെഷനുകളിലായിട്ടാണ് പരിപാടി. മൂന്ന് നേതാക്കളും ഒരുമിച്ച് പങ്കെടുക്കുമോ എന്നതും ശ്രദ്ധേയമാണ്.

പരസ്യ വിമര്‍ശനവും വിഭാഗീയതക്ക് എതിരായ താക്കീതും മറികടന്ന് സംസ്ഥാന കോൺഗ്രസിൽ പിന്നോട്ടില്ലെന്ന് ഉറപ്പിച്ചാണ് ശശി തരൂര്‍ രംഗത്തെത്തിയത്. രാഷ്ട്രീയ കോളിളക്കങ്ങളുണ്ടാക്കിയ മലബാര്‍ പര്യടനത്തിന് ശേഷം സ്വന്തം തട്ടകത്തിലെ പാര്‍ട്ടി സമരവേദിയിലും തരൂര്‍ സജീവമാകുകയാണ്. കോര്‍പറേഷന് മുന്നിലെ യുഡിഎഫ് സമരവേദിയിൽ സ്ഥലം എംപിയുടെ അസാന്നിധ്യത്തെ വിമര്‍ശിച്ച ഔദ്യോഗിക നേതൃത്വത്തിന് പരോക്ഷ മറുപടിയും തരൂര്‍ നൽകി.

ലോക് സഭയല്ല നിയമസഭ ലക്ഷ്യം വച്ചാണ് തരൂരിന്റെ നീക്കമെന്ന് ഉറപ്പിക്കുകയാണ് എതിര്‍ ചേരി. കത്ത് വിവാദവും വിഴിഞ്ഞം സമര വേദിയിലെ വ്യത്യസ്ത നിലപാടും തുടങ്ങി പിണറായി-മോദി സ്തുതികൾ വരെ കോൺഗ്രസ് വിരുദ്ധ സമീപനങ്ങൾ എണ്ണിപ്പറഞ്ഞാണ് പ്രതിരോധം. കോട്ടയത്തെ വേദിയടക്കം എ വിഭാഗം പിന്തുണ നൽകുമ്പോൾ തരൂര് വിരുദ്ധ സമീപനത്തിൽ ഒന്നിക്കുകയാണ് വിഡി സതീശനും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടക്കം ഉടനുണ്ടെന്നിരിക്കെ തുടര്‍ വിവാദങ്ങൾ വേണ്ടെന്ന നിലപാടിലാണ് കെ സുധാകരൻ. കേരളത്തിലെ സാഹചര്യങ്ങൾ ഹൈക്കമാന്റും കരുതലോടെ വിലയിരുത്തുകയാണ്