ശശി തരൂരും സതീശനും ഒരുമിച്ച് വേദിയിലില്ല; കോണ്‍ക്ലേവ് ശക്തി പ്രകടനമല്ലെന്ന് സംഘാടകർ
രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ശശി തരൂരും കെ സുധാകരനും പങ്കെടുക്കും. വൈകീട്ട് 5 ന് നടക്കുന്ന ലീഡേഴ്‌സ് ഫോറത്തിലാകും വി ഡി സതീശൻ പങ്കെടുക്കുക.
കൊച്ചി: പ്രൊഫഷണൽ കോണ്‍ഗ്രസിന്റെ കോണ്‍ക്ലേവിൽ ശശി തരൂരും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒരുമിച്ച് വേദിയിലില്ല. കൊച്ചിയിൽ ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ ശശി തരൂർ, കെ സുധാകരൻ, വി ഡി സതീശൻ ഉൾപ്പെടെവർ പങ്കെടുക്കുമെങ്കിലും ശശി തരൂരും വി ഡി സതീശനും ഒരേ വേദിയിൽ എത്തില്ല. രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ശശി തരൂരും കെ സുധാകരനും പങ്കെടുക്കും. വൈകീട്ട് 5 ന് നടക്കുന്ന ലീഡേഴ്‌സ് ഫോറത്തിലാകും വി ഡി സതീശൻ പങ്കെടുക്കുക. കോണ്‍ക്ലേവ് ശക്തി പ്രകടനം അല്ലെന്ന് സംഘടകർ പറഞ്ഞു.
സംസ്ഥാന തലത്തിലെ കോണ്‍ഗ്രസ് വേദികളിൽ ശശി തരൂരിന്‍റെ സാന്നിദ്ധ്യം ചർച്ചയാകുമ്പോൾ തരൂരിനെ കൊച്ചിയിൽ ഇറക്കാൻ ഒരുങ്ങുകയാണ് പ്രൊഫഷണൽ കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒപ്പമാണ് ശശി തരൂരിനും ക്ഷണം. മൂന്ന് പേർക്കും തുല്യ പ്രാധാന്യം നൽകിയാണ് പ്രചാരണം. ഡോ. എസ്‍ എസ് ലാലും മാത്യുകുഴൽനാടൻ എംഎൽഎയുമാണ് പ്രധാന സംഘാടകർ. ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാന തല കോണ്‍ക്ലേവിൽ മുഖ്യപ്രഭാഷകൻ ആയിട്ടാണ് തരൂരിന് ക്ഷണം. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. രാവിലെ ഒൻപത് മുതൽ ആറ് മണി വരെ വിവിധ സെഷനുകളിലായിട്ടാണ് പരിപാടി നടക്കുക.