കണ്ണൂരിൽ പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ പോസ്റ്ററുകൾ. പി ജയരാജൻ പാർട്ടിയുടെ തലപ്പത്തേക്ക് വരണമെന്നും ആവശ്യം ഉയരുകയാണ്.. അസാധാരണമാം വിധം പോസ്റ്ററുകൾ ഉയരുമ്പോഴും സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം പ്രതികരിക്കുന്നില്ല.

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സിപിഎം പാർട്ടി നേതൃത്വത്തിനെതിരായ പോസ്റ്റർ പ്രതിഷേധം കണ്ണൂരിൽ തുടരുന്നു. പിണറായി വിജയനും എം വി ഗോവിന്ദനും എതിരെയാണ് ഇന്നലെയും ഇന്നുമായി പോസ്റ്ററുകൾ പതിച്ചത്. പി ജയരാജൻ പാർട്ടിയുടെ തലപ്പത്തേക്ക് വരണമെന്നും ആവശ്യം ഉയരുകയാണ്.

മൂന്ന് കാര്യങ്ങളിലാണ് കണ്ണൂരിലെ പാർട്ടി അണികളിൽ കടുത്ത അമർഷം. ഒന്ന്, രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നിട്ടും വി കുഞ്ഞികൃഷ്ണൻ വ്യക്തതയോടെ അത് തെളിയിച്ചിട്ടും ടി ഐ മധുസൂദനത്തിനെ പാർട്ടി സ്ഥാനാർത്ഥിയാക്കി. രണ്ട്, എംവി ഗോവിന്ദന് പിന്നാലെ ഭാര്യ പി കെ ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാക്കി. ടി കെ ഗോവിന്ദൻ ഉൾപ്പെടെ പാർട്ടി വിട്ടുപോയിട്ടും വിഷയത്തെ നേതൃത്വം ഗൗരവത്തിൽ കണ്ടില്ല. മൂന്ന്, മട്ടന്നൂരിൽ നിന്ന് കെ കെ ശൈലജയെ പേരാവൂരിലേക്ക് മാറ്റി മത്സരിപ്പിച്ചു. ശൈലജയെ ഒതുക്കുകയാണെന്ന വികാരം അണികളിൽ ശക്തമായി.

പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ നാട്ടിലാണ് ആദ്യം പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന നേതാക്കൾ വേണ്ടെന്ന് മൊറാഴ സഖാക്കളുടെ പേരിലാണ് പോസ്റ്റർ പതിച്ചത്. മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടെ മട്ടന്നൂരിലും ഫ്ലക്സ് ഉയര്‍ന്നു. വ്യക്തിയല്ല പാർട്ടിയാണ് വലുതെന്നാണ് ഫ്ലക്സിലെ ഓർമ്മപ്പെടുത്തൽ. അഴീക്കോട് വന്ന പ്രതിഷേധ പോസ്റ്ററിൽ പി ജയരാജൻ പാർട്ടിയെ നയിക്കണമെന്നും ആവശ്യം. അസാധാരണമാം വിധം പോസ്റ്ററുകൾ ഉയരുമ്പോഴും സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം പ്രതികരിക്കുന്നില്ല. ഒന്നേമുക്കാൽ ലക്ഷത്തിനടുത്ത് വോട്ടുകളാണ് ജില്ലയിൽ പാർട്ടിയെ കൈവിട്ടത്.

YouTube video player