ഗവർണർക്കെതിരായ പ്രതിഷേധം; എസ്എഫ്ഐയോട് മൃദുസമീപനം, ചുമത്തിയത് പൊലീസിന്‍റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയ വകുപ്പ്
എസ്എഫ്ഐക്കാർ വാഹനം തടഞ്ഞുവെന്ന് മാത്രമാണ് എഫ്ഐആറിലെ പരാമർശം. പ്രതിഷേധക്കാർ വാഹനം തടഞ്ഞ് അതിൽ അടിച്ചിരുന്നു.
![protest against governor arif mohammed khan police not charged serious charges against sfi workers nbu protest against governor arif mohammed khan police not charged serious charges against sfi workers nbu](https://static-ai.asianetnews.com/images/01hhcwp02q4pv0m36fgdyf9n1c/governor--1-_363x203xt.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരായ പ്രതിഷേധത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരോട് പൊലീസിന്റെ മൃദുസമീപനം. ഗവർണറുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച എസ്എഫ്ഐക്കാർക്കെതിരെ പൊലീസിന്റെ ഒദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയ കുറ്റമടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. എസ്എഫ്ഐക്കാർ വാഹനം തടഞ്ഞുവെന്ന് മാത്രമാണ് എഫ്ഐആറിലെ പരാമർശം. പ്രതിഷേധക്കാർ വാഹനം തടഞ്ഞ് അതിൽ അടിച്ചിരുന്നു. 12 എസ്എഫ്ഐക്കാർക്കെതിരെ 356 പ്രകാരമാണ് ജാമ്യമില്ലാ കുറ്റം ചുമത്തിയത്. എന്നാല്‍, പെരുമ്പാവൂരിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനെതിരെ ഷൂ എറിഞ്ഞ യൂത്ത് കോൺഗ്രസുക്കാർക്കെതിരെ പൊലീസ് ചുമത്തിയത് വധശ്രമക്കുറ്റമാണ്.
അതേസമയം, ഗവർണര്‍ക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തിലും സംഘർഷത്തിലും രാജ്ഭവൻ സർക്കാറിനോട് റിപ്പോർട്ട് തേടിയേക്കും. കാറിനുമേൽ പ്രതിഷേധക്കാർ ചാടി വീണ സംഭവത്തിൽ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്ന് ഗവർണർ പരസ്യമായി വിമർശിച്ചിരുന്നു. കേന്ദ്ര സർക്കാരും റിപ്പോർട്ട് ആവശ്യപ്പെട്ടേക്കും. ഇതിനിടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ അടക്കം ചേർത്ത് സിറ്റി പൊലീസ് കമ്മീഷണർ ഇന്ന് എഡിജിപിക്ക് റിപ്പോർട്ട് നൽകും. ഗവർണർക്ക് എതിരായ പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്ഐ നിലപാട്. ഗവർണർ നടുറോഡിൽ ഇറങ്ങി സുരക്ഷ പ്രശ്നം ഉന്നയിച്ചത് സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് യുഡിഎഫിന്റെയും ബിജെപിയുടെയും തീരുമാനം.