ഇടത് യുവജന വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാലകളെ ചാൻസലർ കൂടിയായ ഗവർണർ കാവിവൽക്കരിക്കുന്നുവെന്ന് ആരോപിച്ച് ഇടത് യുവജന വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർ എസ് എസ് തിട്ടൂരത്തിന് വഴങ്ങില്ലെന്നും എം വി ഗോവിന്ദൻ. കേരളാ സർവ്വകലാശാല ആസ്ഥാനത്ത് നടക്കുന്ന എസ് എഫ് ഐ പ്രതിഷേധത്തിനിടെ എം വി ഗോവിന്ദൻ സന്ദർശനം നടത്തി. സ്ഥിതി നിയന്ത്രണ വിധേയമാകാതിരുന്നതോടെ എം വി ഗോവിന്ദൻ സന്ദർശനം നടത്തുകയായിരുന്നു. അതേ സമയം ഇന്നത്തെ സമരം അവസാനിപ്പിക്കുന്നുവെന്ന് എസ് എഫ് ഐ അറിയിച്ചു. 

YouTube video player

അതേ സമയം, കേരളാ സർവ്വകലാശാല ആസ്ഥാനത്ത് നടക്കുന്ന എസ് എഫ് ഐയുടെ പ്രതിഷേധം കടുക്കുകയാണ്. കേരളാ സർവകലാശാല റജിസ്ട്രാർക്കെതിരായ ഗവർണറുടേയും വിസിയുടേയും നടപടിയടക്കം ചോദ്യംചെയ്താണ് എസ് എഫ് ഐ പ്രതിഷേധ മാർച്ച് നടത്തുന്നത്. സർവകലാശാല കവാടം തള്ളിത്തുറന്ന് ആസ്ഥാനത്തേക്ക് കയറിയ എസ് എഫ് ഐ പ്രവർത്തകർ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിക്കുകയാണ്. വിസിയുടേ ചേംബറിന് അടുത്ത് വരെ പ്രവർത്തകരെത്തി.

എസ് ഐ ഐ പ്രവർത്തകർ നടത്തുന്ന സമരത്തെ തടയാതെ പൊലീസ് കയ്യും കെട്ടി കാഴ്ചക്കാരായി നോക്കി നിൽക്കുന്ന കാഴ്ചയാണ് സ്ഥലത്തുണ്ടാകുന്നതെന്ന് സ്ഥലത്ത് നിന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെയും സമരക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം പൊലീസ് നടത്തിയിട്ടില്ല. സർവകലാശാല ആസ്ഥാനം മുദ്രാവാക്യം വിളികളിൽ മുങ്ങിയിരിക്കുകയാണ്. ഓഫീസ് പ്രവർത്തനം സ്തംഭിപ്പിച്ചാണ് എസ് എഫ് ഐ പ്രതിഷേധം.