'എല്ലാവർക്കും ശമ്പളം കിട്ടാതെ ഉന്നത ഉദ്യോഗസ്ഥരെ ഓഫീസിൽ കയറ്റില്ല'; സിഎംഡി ഓഫീസിന് മനുഷ്യപ്പൂട്ടിട്ട് സിഐടിയും
മെയ് മാസത്തെ ശന്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി സിഎംഡി ഓഫീസിന് മനുഷ്യപ്പൂട്ടിട്ട് സിഐടിയു.
തിരുവനന്തപുരം: മെയ് മാസത്തെ ശന്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി സിഎംഡി ഓഫീസിന് മനുഷ്യപ്പൂട്ടിട്ട് സിഐടിയു. എല്ലാ ജീവനക്കാർക്കും ശമ്പളം കിട്ടാതെ ഇനി ഉന്നത ഉദ്യോഗസ്ഥരെ ഓഫീസിൽ കയറ്റില്ലെന്ന് ഐഎൻടിയുസിയും പ്രഖ്യാപിച്ചു. ഇന്ന് കെഎസ്ആർടിസി ആസ്ഥാനത്തെത്തിയ ഓഫീസർമാരെ സിഐടിയു^ഐഎൻടിയുസി പ്രവർത്തകർ തടഞ്ഞ് തിരിച്ചയച്ചു.
ഉപരോധസമരം, നിരാഹാര സത്യഗ്രഹം, ചീഫ് ഓഫീസ് വളയൽ. കഴിഞ്ഞ 22 ദിവസമായി പ്രതിഷേധത്തിന്റെ അടവുകൾ പലതും പയറ്റിയിട്ടും മാനേജ്മെന്റിന് കുലുക്കമില്ല. സമരം തുടങ്ങിയതിൽ പിന്നെ സിഎംഡി, കെഎസ്ആർടിസി ഓഫീസിൽ കാലുകുത്തിയിട്ടില്ല. സെക്രട്ടേറിയറ്റിലെ ട്രാൻസ്പോർട്ട് സെക്രട്ടറിയുടെ ഓഫീസിലിരുന്നാണ് നോക്കുന്നത്. ഈ സാഹചര്യത്തിലാണ് സിഎംഡി ഓഫീസിന് ഭരണാനുകൂല സംഘടന തന്നെ നേരിട്ടിറങ്ങി മനുഷ്യപ്പൂട്ടിട്ടത്.
മുതിർന്ന നേതാക്കൾ രാപ്പകൽ ഓഫീസിന് മുന്നിൽ കുത്തിയിരിക്കും. ഇനി ഉന്നത ഉദ്യോഗസ്ഥരെ ഓഫീസീൽ കയറ്റില്ലെന്ന് ഐഎൻടിയുസിയും സിഐടിയുവും പ്രഖ്യാപിച്ചിരുന്നു. രാവിലെ ചീഫ് ഓഫീസിലെത്തിയവരെ പ്രവർത്തകർ തടഞ്ഞ് മടക്കി അയച്ചു.
വരുമാനം കൂടിയിട്ടും കോടതി നിർദ്ദശം വരെ വന്നിട്ടും ജീവനക്കാരെ മനപ്പൂർവ്വം തഴയുകയാണെന്ന് തൊഴിലാളികൾ പറയുന്നു.
Read more: KSRTC ശമ്പള പ്രതിസന്ധി:ശമ്പളം കിട്ടും വരെ ചീഫ് ഓഫീസിന് മനുഷ്യപ്പൂട്ടിടുമെന്ന് CITU
എന്നാൽ സർക്കാറിന്റെ അധിക സഹായമില്ലാതെ ശന്പളം നൽകാനാവില്ലെന്നാണ് മാനേജേമെന്റ് പറയുന്നത്. ശന്പളമടക്കമുള്ള പ്രശ്നങ്ങൾ ചർച്ചചെയ്യാൻ മന്ത്രി വിളിച്ച യോഗം മറ്റന്നാളാണ്. എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരമായില്ലെങ്കിൽ സംഘടനാഭേദമില്ലാതെ പണിമുടക്കിലേക്ക് പൊകാനാണ് യൂണിയനുകളുടെ ആലോചന.
Read more: കാലിത്തൊഴുത്തും കാറുകളും ; വലിയ ബിരിയാണി ചെമ്പിന് നല്ലത് കിയ കാര്‍ണിവലാണെന്ന് ട്രോളന്മാര്‍