കേന്ദ്രമന്ത്രിസഭാപുനഃസംഘടന കൂടി വരുന്ന സമയത്താണ് പ്രോട്ടോക്കോൾ ലംഘനവിവാദം ബിജെപി കേന്ദ്രനേതൃത്വവും സജീവമായി പരിഗണിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പ്രധാനമന്ത്രിയുടെ ഓഫീസിൽ വരെ പരാതി എത്തിയിട്ടുണ്ട് എന്നതാണ് ബിജെപിയിലെ ഒരു വിഭാഗം ആയുധമാക്കുന്നത്.

ദില്ലി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നടത്തിയ പ്രോട്ടോക്കോൾ ലംഘനം ബിജെപി ദേശീയ നേതൃത്വത്തിലും ചര്‍ച്ചയാകുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ വരെ പരാതി എത്തിയതോടെ ഇത് ആയുധമാക്കി മുരളീധരനെതിരെയുള്ള നീക്കം ശക്തമാക്കുകയാണ് ഒരു വിഭാഗം. കേന്ദ്രമന്ത്രിസഭാപുനഃസംഘടനാ ചര്‍ച്ചകൾ കൂടി സജീവമാകുന്ന സമയത്താണ് പ്രോട്ടോക്കോൾ വിവാദം വി മുരളീധരനെതിരെ ഉയരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

യുഎഇയിലെ മന്ത്രിതലയോഗത്തിൽ പ്രോട്ടോക്കോൾ ലംഘിച്ച് മഹിളാ മോര്‍ച്ച നേതാവ് സ്മിത മേനോൻ പങ്കെടുത്ത സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ പരാതി എത്തിയതോടെ സംഭവം ഗുരുതരമെന്നാണ് പാർട്ടി കേന്ദ്ര നേതൃത്വത്തിലെ ചില നേതാക്കളുടെ അഭിപ്രായം. 

ദേശീയ നേതാക്കൾക്കിടയിൽ ഇത് ഗൗരവചർച്ചയായി മാറിയിട്ടുണ്ട്. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങൾ സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കരുതെന്ന കര്‍ശനനിര്‍ദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയിരുന്നു. ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കരുതെന്ന പ്രധാനമന്ത്രിയുടെ ആ നിര്‍ദ്ദേശം മുരളീധരൻ ലംഘിച്ചെന്നാണ് വിമര്‍ശനം. പ്രധാനമന്ത്രിയുടെ ഓഫീസിൽ കിട്ടിയ പരാതി വിദേശകാര്യമന്ത്രാലയത്തിന് അയച്ചിരുന്നു. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിൽ വിശദീകരണം തേടി എന്ന റിപ്പോര്‍ട്ടുകൾ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുന്നില്ല.

''അത്തരത്തിൽ എന്തെങ്കിലും ഒരു ആശയവിനിമയത്തെ കുറിച്ച് അറിയില്ല'', എന്നാണ് വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കിയത്. 

എ പി അബ്ദുള്ളക്കുട്ടി പാർട്ടി ഉപാദ്ധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിന്നിൽ മുരളീധരന്‍റെ ഇടപെടലാണെന്ന ആരോപണങ്ങൾക്കിടെയാണ് പ്രോട്ടോക്കോൾ വിവാദവും ഉയര്‍ന്നിരിക്കുന്നത്. പാർട്ടി പുനഃസംഘടനയിൽ ബി എൽ സന്തോഷ്, ധര്‍മ്മേന്ദ്രപ്രധാൻ ഉൾപ്പെട്ട വിഭാഗം മുരളീധരപക്ഷത്തിന് വേണ്ടി കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണവും ഉണ്ട്.