വായ്പ ലഭ്യമാക്കാൻ സര്‍ക്കാരുണ്ടാക്കിയ ധാരണയുടെ കാലാവധി അവസാനിച്ചെന്ന കാരണം പറഞ്ഞ് ബാങ്കുകൾ പിൻമാറിയതോടെ പ്രതിസന്ധി

തിരുവനന്തപുരം : സംസ്ഥാനത്ത് നെൽകര്‍ഷകരെ സഹായിക്കാൻ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പിആർഎസ് വായ്പാ സംവിധാനം നിലച്ചിട്ട് രണ്ട് മാസം. രണ്ടാം വിളയുടെ സംഭരണത്തിൽ 766.5 കോടിയാണ് കുടിശിക. വായ്പ ലഭ്യമാക്കാൻ സര്‍ക്കാരുണ്ടാക്കിയ ധാരണയുടെ കാലാവധി അവസാനിച്ചെന്ന കാരണം പറഞ്ഞ് ബാങ്കുകൾ പിൻമാറിയതോടെയാണ് പ്രതിസന്ധി. കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം എങ്ങുമെത്തിയില്ല

സംഭരണത്തിന് കേന്ദ്രം നൽകുന്ന തുകയുടെ കാലതാമസം മൂലം കര്‍ഷകര്‍ക്ക് പണം കിട്ടുന്നത് വൈകാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പിആര്‍എസ് വായ്പ സംവിധാനം ഏര്‍പ്പെടുത്തിയത്. രസീത് നൽകിയാൽ ബാങ്കുകൾ സംഭരിച്ച നെല്ലിന്‍റെ വില കര്‍ഷകര്‍ക്ക് അക്കൗണ്ടിൽ നൽകും. ഇതിനായി ദേശസാൽകൃത ബാങ്കുകളുടെ കൺസോര്‍ഷ്യവുമായി സര്‍ക്കാര്‍ ധാരണ ഉണ്ടാക്കിയെങ്കിലും കരാര്‍ കാലാവധി അടക്കം പലവിധ കാരണങ്ങൾ പറഞ്ഞ് ബാങ്കുകള്‍ പിൻമാറി. 

രണ്ടു സീസണിലായി സംഭരിക്കുന്ന 4,73,000 മെട്രിക് ട്രണ്‍ നെല്ലിന്  1,87,314 കര്‍ഷര്‍ക്ക് കൊടുക്കേണ്ടത് ആകെ 1339.5 കോടിയാണ്. അതിൽ കിലോക്ക് 23 രൂപ പ്രകാരം 1087.87 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ടതാണ്.ഇൻസന്‍റീവ് ഇനത്തിൽ നൽകുന്ന 5 രൂപ 20 പൈസ അനുസരിച്ച് 245.95 കോടി സംസ്ഥാനം കണ്ടെത്തണം.ഒപ്പം 12 പൈസ പ്രകാരം കൈകാര്യ ചെലവ് 5.67 കോടി രൂപയാണ്. ഈ വര്‍ഷം 573 കോടി രൂപ മാത്രമാണ് നൽകിയത്. കുടിശ്ശിക 766.5 കോടിയാണ്. അതായത് രണ്ടാം വിളയിൽ നൽകിയ നെല്ലിന് ഒരു രൂപ പോലും കര്‍ഷകര്‍ക്ക് കിട്ടാത്ത സ്ഥിതിയാണ്. പിആര്‍എസ് വായ്പയ്ക്കായി കാനറ ബാങ്കുമായി ചര്‍ച്ച തുടരുകയാണ്.പലിശയുടെ നിരക്ക് കുറയ്ക്കണമെന്നും ബാങ്കിനോട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.  

 

YouTube video player