പട്ടികജാതി വിഭാഗത്തിനായി തീരുമാനമെടുക്കുമ്പോള്‍ പിണറായി സര്‍ക്കാരിന് കൈ വിറയ്ക്കും: ശ്രീധരന്‍ പിള്ള
ഇടതു സർക്കാർ 1000 ദിവസം പൂർത്തിയാക്കു മ്പോൾ സംസ്ഥാനത്ത് സമാനതകളില്ലാത്ത ദലിത് വേട്ടയാണ് നടക്കുന്നത്. കൊല്ലപ്പെട്ട 27 ദളിത് യുവാക്കളിൽ അഞ്ചു പേരും ബി ജെ പി പ്രവർത്തകരാണ്- ശ്രീധരന്‍പിള്ള ആരോപിച്ചു.
തിരുവനന്തപുരം: കേരളത്തിലെ പിണറായി സർക്കാർ പട്ടികജാതി വിഭാഗത്തിനു വേണ്ടി തീരുമാനമെടുക്കുമ്പോൾ കൈവിറയ്ക്കുന്നവരാണന്ന് ബിജെ പി സംസ്ഥാന പ്രസിഡൻറ് പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. എൽ ഡി എഫ് സർക്കാരിൻറെ പട്ടിക ജാതി വിരുദ്ധ നയങ്ങൾക്കെതിരെ പട്ടിക ജാതി മോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ആറു പതിറ്റാണ്ടായി ആദിവാസി പട്ടികജാതി സമൂഹത്തിന് അർഹതപ്പെട്ട ഭൂമി നൽകാതെ ഇടതു വലതു മുന്നണികൾ വഞ്ചിക്കുകയാണ്. ഇത് അവസാനിപ്പിക്കണം. ഭൂരഹിതരായ മുഴുവൻ ദലിത് കുടുംബങ്ങൾക്കും ഭൂമിയും വീടും നൽകണം. ഇടതു സർക്കാർ 1000 ദിവസം പൂർത്തിയാക്കു മ്പോൾ സംസ്ഥാനത്ത് സമാനതകളില്ലാത്ത ദലിത് വേട്ടയാണ് നടക്കുന്നത്. കൊല്ലപ്പെട്ട 27 ദളിത് യുവാക്കളിൽ അഞ്ചു പേരും ബി ജെ പി പ്രവർത്തകരാണ്- ശ്രീധരന്‍പിള്ള ആരോപിച്ചു.
സംസ്ഥാനത്ത് 550 പട്ടികജാതി- ആദിവാസി യുവതികൾ ലൈംഗിക പീഡനത്തിനിരയായി. ഇത് തടയാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല. മറിച്ച് പീഡനങ്ങൾക്ക് സർക്കാർ ഒത്താശ നൽകുകയാണ്. വർദ്ധിച്ചു വരുന്ന പീഡനങ്ങൾ തടയാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കണം- ശ്രീധരന്‍ പിള്ള പറഞ്ഞു. ബി ജെ പി പട്ടികജാതി ആദിവാസി ജനതയ്ക്ക് ഒപ്പമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ദലിത് എം.പി മാരും എം എൽഎമാരും ഉള്ളത് ബി ജെ പി യ്ക്ക് ആണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.