കോഴിക്കോട് ജില്ലയിലെ ദേശീയപാതാ വികസനം: പിടി ഉഷ ഗഡ്കരിയുമായി ചര്‍ച്ച നടത്തി
പരാതി അനുഭാവപൂർവം പരിഗണിക്കാമെന്ന് നിധിൻ ഗഡ്കരി ഉറപ്പ് നൽകിയതായി പി.ടി ഉഷ എം.പി പറഞ്ഞു.
ദില്ലി: കോഴിക്കോട് ജില്ലയിലെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പി.ടി ഉഷ എം.പി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി പയ്യോളി ടൗണിനെ മൺകൂനകൾ ഇട്ട് വിഭജിക്കുകയാണെന്ന നാട്ടുകാരുടെ ആശങ്ക കേന്ദ്ര മന്ത്രിയെ പിടി ഉഷ ചര്‍ച്ചയിൽ അറിയിച്ചു.ഉന്നയിച്ച വിഷയങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് നിധിൻ ഗഡ്കരി ഉറപ്പ് നൽകിയതായി പി.ടി ഉഷ എം.പി പറഞ്ഞു.
ഹര്‍ത്താൽ ദിനത്തിലെ അക്രമം: ആറ് പിഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റിൽ
മലപ്പുറം:ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ 6 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മലപ്പുറത്തു അറസ്റ്റിൽ. പൊന്നാനിയിൽ നിന്ന് 3 പേരും പെരുമ്പടപ്പ് നിന്ന് രണ്ടു പേരും തിരൂരിൽ നിന്നും ഒരാളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത് . ഇന്നലെ രാത്രി ജില്ലയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. ഹർത്താൽ ദിനത്തിൽ പൊന്നാനിയിലും അങ്ങാടിപ്പുറത്തും കെഎസ്ആർടിസി ബസുകൾക്ക് നേരെയും ലോറികൾക്ക് നേരെയും കല്ലേറുണ്ടായിരുന്നു. അതേസമയം വയനാട്ടിലെ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവിൻ്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. പിഎഫ്ഐ മാനന്തവാടി ഏരിയ പ്രസിഡൻ്റ് കല്ലുമൊട്ടൻകുന്നിലെ സലീമിൻ്റെ വീട്ടിലും പരിസരത്തുമാണ് പോലീസ് പരിശോധന നടത്തിയത്. മാനന്തവാടി ഡിവൈഎസ്പി എ.പി ചന്ദ്രനും സംഘവുമാണ് വീട്ടിൽ റെയ്ഡിനെത്തിയത്. കഴിഞ്ഞ ദിവസം സലീമിൻ്റെ എരുമതെരുവിലെ ടയർ കടയിൽ നിന്നും ആയുധം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പോലീസ് പരിശോധന.
പോപ്പുലർ ഫ്രണ്ട് നിരോധനത്തെ തുടർന്ന് ഇടുക്കിയിൽ എസ്ഡിപിഐ പ്രവർത്തകർ പ്രകടനം നടത്തി. രാമക്കൽമേടിനു സമീപം ബാലൻപിള്ള സിറ്റിയിൽ രാവിലെ ഒൻപതിനായിരുന്നു പ്രകടനം. ഏഴുപേരാണ് പ്രകടനത്തിൽ പങ്കെടുത്തത്. കൊടികളൊന്നും ഇല്ലാതെയായിരുന്നു പ്രകടനം. പങ്കെടുത്തവരെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ആർഎസ്എസിനെതിരെയും പോപ്പുലർ ഫ്രണ്ടിന് അനുകൂലമായും മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം. ഇവരെ കണ്ടെത്താൻ നെടുങ്കണ്ടം പോലീസ് അന്വേഷണം തുടങ്ങി.