വ്യക്തി അധിക്ഷേപങ്ങളെയും സൈബർ ആക്രമണങ്ങളെയും ചൊല്ലിയാണ് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ആരോപണ പ്രത്യാരോണങ്ങള്‍ തുടരുന്നത്. സൈബർ ആക്രമണവും വേട്ടയാടലും പുതുപ്പള്ളിയിൽ ഏശില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ പറഞ്ഞു.

കോട്ടയം: പുതുപ്പള്ളിയിൽ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കേ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വാക്പോര്. വ്യക്തി അധിക്ഷേപങ്ങളെയും സൈബർ ആക്രമണങ്ങളെയും ചൊല്ലിയാണ് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ആരോപണ പ്രത്യാരോണങ്ങള്‍ തുടരുന്നത്. സൈബർ ആക്രമണവും വേട്ടയാടലും പുതുപ്പള്ളിയിൽ ഏശില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാല്‍, സൈബർ പ്രചാരണത്തെ തിരുത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെന്ന് ജെയ്ക് സി തോമസും തിരിച്ചടിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ വിവാദ ഓഡിയോ സൈബര്‍ ഇടങ്ങളില്‍ പ്രചരിക്കുന്നതിനിടെയാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍റെ പ്രതികരണം. മനസ്സാക്ഷിയുടെ കോടതിയിൽ പരിശുദ്ധനാണെന്ന്‌ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഒരു മകൻ എന്ന നിലയിൽ പിതാവിന് എല്ലാ ചികിത്സയും നൽകിയിട്ടുണ്ട്. സിപിഎം വ്യാജ ഓഡിയോകൾ പ്രചരിപ്പിക്കുന്നെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു. യുഡിഎഫ് ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സൈബർ ആക്രമണത്തിനെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസും രംഗത്തെത്തി. കോൺഗ്രസ് നേതൃത്വം തിരുത്താൻ തയ്യാറാകുന്നില്ലെന്ന് ജെയ്ക്ക് സി തോമസ് കുറ്റപ്പെടുത്തി. ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദവുമായി ബന്ധപ്പെട്ട ഓഡിയോ പ്രചാരണത്തിന് പിന്നിൽ എൽഡിഎഫ് ആണെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആരുടെയും വ്യക്തിപരമായ കാര്യങ്ങളല്ല തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മണ്ഡലത്തിലെ വികസനവും ജീവിത പ്രശ്നങ്ങളുമാണ് ചര്‍ച്ച ചെയ്യേണ്ടത്. എന്നാല്‍, ചര്‍ച്ചകള്‍ മറ്റ് വിഷയങ്ങളിലേക്ക് കേന്ദ്രീകരിക്കണമെന്ന് ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടായി. തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം മുതല്‍ താന്‍ സൈബർ ആക്രമണങ്ങള്‍ നേരിടുകയാണ്. കോണ്‍ഗ്രസ് നേതാക്കളാരും ഈ പ്രചരണം തിരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ജെയ്ക്ക് സി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.