പിണറായിയുടെ നേതൃത്വത്തിൽ പാർട്ടി വിട്ടവർക്കെതിരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇവരുടെ കൂട്ടായ്മ ഉണ്ടാക്കാൻ ശ്രമിക്കുമെന്നും പിവി അൻവർ. അതിന്റെ രൂപം യുഡിഎഫ് നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും മാധ്യമങ്ങളോട്

പാലക്കാട്: സിപിഎം വിട്ട എല്ലാ നേതാക്കളുമായും ചർച്ച നടത്തുമെന്ന് പിവി അൻവർ. പിണറായിയുടെ നേതൃത്വത്തിൽ ഇവർക്കെതിരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവരുടെ കൂട്ടായ്മ ഉണ്ടാക്കാൻ ശ്രമിക്കും. അതിന്റെ രൂപം യുഡിഎഫ് നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കും. ധർമ്മടത്ത് പിണറായി തോറ്റാലും അത്ഭുതപ്പെടാനില്ലെന്നും ജയിച്ചാൽ തന്നെ 10,000 വോട്ടുകളിൽ താഴെ ഭൂരിപക്ഷമേ ലഭിക്കൂവെന്നും പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. മലമ്പുഴയിലെ യുഡ‍ിഎഫ് സ്ഥാനാർഥി എ സുരേഷിനൊപ്പമാണ് പിവി അൻവർ മാധ്യമങ്ങളെ കണ്ടത്.

ബേപ്പൂരിൽ റിയാസ് എന്നേ തോറ്റ് കഴിഞ്ഞു. കോൺഗ്രസിൽ മുഖ്യമന്ത്രിയായി പരിഗണിക്കാൻ നിരവധി പേരുകളുണ്ട്. കെസിയും, വിഡിയും ചെന്നിത്തലയും തനിക്ക് ഒരുപോലെ വേണ്ടപ്പെട്ടവരാണ്. എന്നാൽ സിപിമ്മിലെ അവസ്ഥ അങ്ങനെയല്ല. പിണറായിയാണോ മരുമകനാണോ പ്രതിപക്ഷ നേതാവ് ആകുകയെന്ന ചർച്ച അവർ നടത്തട്ടേയെന്നും അൻവർ പറഞ്ഞു. പിവി അൻവർ ഉയർത്തിയ രാഷ്ട്രീയം ശരിയായിരുന്നവെന്ന് തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ വ്യക്തമാകുമെന്ന് എ സുരേഷ് പറഞ്ഞു. പിവി അൻവർ ഉയർത്തിയ രാഷ്ട്രീയം ജനങ്ങൾ ഏറ്റെടുത്തു. അൻവറുമായി ദീർഘകാലത്തെ സൗഹൃദം ഉണ്ട്. സിപിഎം ബന്ധം ഉപേക്ഷിച്ചവർ ഒന്നിക്കുന്നത് ആലോചിച്ചു തീരുമാനിക്കുമെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.