കെഎം ഷാജഹാന്‍റെ പ്രതിപക്ഷം എന്ന പേരിലുള്ള യൂട്യൂബ് ചാനലിനെതിരെ പിവി ശ്രീനിജൻ എംഎൽഎ ഡിജിപിക്ക് പരാതി നൽകി.ലൈംഗിക ആരോപണത്തിൽ തന്നെയും പുകമറയിൽ നിര്‍ത്തുന്നുവെന്നാണ് പരാതി

കൊച്ചി: കെഎം ഷാജഹാന്‍റെ പ്രതിപക്ഷം എന്ന പേരിലുള്ള യൂട്യൂബ് ചാനലിനെതിരെ പിവി ശ്രീനിജൻ എംഎൽഎ ഡിജിപിക്ക് പരാതി നൽകി. ലൈംഗിക ആരോപണത്തിൽ തന്നെയും പുകമറയിൽ നിര്‍ത്തുന്നുവെന്നാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് എംഎൽഎ വിശദമായ പരാതി നൽകിയത്. ലൈംഗിക ആരോപണത്തിൽ എറണാകുളം ജില്ലയിലെ സിപിഎം എംഎൽഎ എന്ന് യൂട്യൂബ് ചാനലിൽ പറഞ്ഞതിൽ അപകീര്‍ത്തി ആരോപിച്ചാണ് ശ്രീനിജൻ എംഎൽഎ പരാതി നൽകിയത്. അതേസമയം, അപവാദ സൈബർ പ്രചാരണത്തിൽ എറണാകുളത്തെ സിപിഎം നേതാവ് കെജെ ഷൈനിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. കെഎം ഷാജഹാനെയും പ്രാദേശിക കോൺഗ്രസ് നേതാവിനെയും പ്രതി ചേർത്താണ് എഫ്ഐആർ. അപവാദ പ്രചാരണം പ്രതിപക്ഷ നേതാവിന്‍റെ അറിവോടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. 

പിന്നിൽ സിപിഎം വിഭാഗീയതയെന്ന് വിഡി സതീശൻ തുറന്നടിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന സൈബര്‍ ആക്രമണത്തില്‍ ഇന്നലെ വൈകിട്ടോടുകൂടയിയാണ് സിപിഎം ലോക്സഭാ സ്ഥാനാര്‍ഥിയായിരുന്നു പറവൂരിലെ നേതാവ് കെ.ജെ ഷൈനും വൈപിന്‍ എംഎല്‍എ കെ.എന്‍ ഉണ്ണികൃഷ്ണനും മുഖ്യമന്ത്രിക്കും ഡിജിപിക്കുമടക്കം പരാതി നല്‍കിയത്. കുടുംബത്തെയും ചേര്‍ത്തുള്ള ആരോപണങ്ങളില്‍ കെ.ജെ.ഷൈന്‍ ഇന്ന് രാവിലെ ഭര്‍ത്താവ് ഡൈനൂസ് തോമസിനൊപ്പമെത്തി മാധ്യമങ്ങളെ കണ്ടപ്പോഴാണ് കോണ്‍ഗ്രസും പ്രതിപക്ഷ നേതാവുമാണ് നീചമായ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് തുറന്നടിച്ചത്. പരാതിക്ക് പിന്നാലെ കെ.ജെ ഷൈനിന്‍റെ വീട്ടിലെത്തി മൊഴിയെടുത്തശേഷമാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സി.കെ. ഗോപാലകൃഷ്ണന്‍, യൂട്യൂബ് ചാനലിലൂടെ വീഡിയോ പ്രചരിപ്പിച്ച കെ.എം.ഷാജഹാന്‍ എന്നിവരാണ് പ്രതികള്‍ സ്ത്രീത്വത്തെ അപമാനിക്കല്‍ , ശല്യം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളും സമൂഹമാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണത്തിന് ഐടി നിയമത്തിലെ അറുപത്തി ഏഴാം വകുപ്പുമാണ് ചുമത്തിയത്.