ഖത്തറിലെ റാസ് ലഫാൻ അപകടത്തിൽ മരിച്ച നാദാപുരം തൂണേരി സ്വദേശി അർജുന്‍റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു
കോഴിക്കോട്: ഖത്തറിലെ റാസ് ലഫാൻ അപകടത്തിൽ മരിച്ച നാദാപുരം തൂണേരി സ്വദേശി അർജുന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം രാവിലെ എട്ട് മണിയോടെ മൃതദേഹം സംസ്കരിച്ചു. അപകടം നടന്ന പ്ലാന്‍റിലെ സൂപ്പർവൈസർ ആയിരുന്നു അർജുൻ. ഒരു വർഷം മുൻപാണ് അർജുന്‍റെ വിവാഹം നടന്നത്. വിവാഹത്തിനായി നാട്ടിൽ എത്തിയ ശേഷം ആറ് മാസം മുൻപാണ് അർജുൻ തിരികെ ഖത്തറിലേക്ക് മടങ്ങിയത്. ഞായറാഴ്ചയുണ്ടായ അപകടത്തിൽ ഇന്ത്യക്കാരടക്കം പതിമൂന്ന് പേരാണ് മരിച്ചത്. അർജുന് അന്തിമോപചാരം അർപ്പിക്കാൻ നാദാപുരം എംഎൽഎ കെ എം അഭിജിത്ത് വീട്ടിൽ എത്തി.
അപകടത്തിൽ പരിക്കേറ്റ എല്ലാവരുടെയും നില നിലവിൽ തൃപ്തികരമാണെന്നും അവർക്ക് ആവശ്യമായ മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ഖത്തർ അധികൃതർ അറിയിച്ചതായി ദോഹയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇറാന്‍റെ ആക്രമണത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന റാസ് ലഫാൻ എൽഎൻജി കോംപ്ലക്സിന്റെ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കുന്നതിനിടയിലാണ് ഉഗ്രസ്ഫോടനം ഉണ്ടായതെന്ന് ഖത്തർ ഊർജ്ജ മന്ത്രി സാദ് അൽ കാബി പറഞ്ഞു. സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് ഖത്തർ ഊർജ്ജ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്.
ഖത്തർ സർക്കാരിനും ജനങ്ങൾക്കും പൂർണ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ച് യുഎഇയും ബഹ്‌റൈനും. അപകടത്തിൽ 13 പേർ മരണപ്പെട്ടതിൽ ഇരു രാജ്യങ്ങളും അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തെത്തുടർന്ന് ഖത്തറിലെ ജനങ്ങൾക്കും ഭരണകൂടത്തിനും യുഎഇ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു. ഈ പ്രതിസന്ധി ഘട്ടത്തെ നേരിടാനും അതിന്‍റെ ആഘാതം ലഘൂകരിക്കാനും തൊഴിലാളികളുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും ഖത്തർ അധികൃതർക്ക് സാധിക്കുമെന്ന പൂർണ ആത്മവിശ്വാസം ബഹ്‌റൈനും പങ്കുവെച്ചു.



