ആക്ഷേപിച്ച് സംസാരിച്ചാല്‍ മന്ത്രിമാരെ പിൻവലിക്കുമെന്ന അസാധാരണ ഭീഷണി ഗവർണര്‍ നടത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. 

തിരുവനന്തപുരം: ഗവര്‍ണറുടെ അന്തസിനെ ബാധിക്കുന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്നും സംയമനത്തോടെയാണ് സംസാരിച്ചതെന്നും മന്ത്രി ആര്‍ ബിന്ദു. ആക്ഷേപിച്ച് സംസാരിച്ചാല്‍ മന്ത്രിമാരെ പിൻവലിക്കുമെന്ന അസാധാരണ ഭീഷണി ഗവർണര്‍ നടത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഗവർണര്‍ ആർഎസ്എസ് പാളയത്തിൽ നിന്നും വരുന്നു. രാജ്ഭവനും ഭരണഘടനാ പാലിക്കണം എന്ന സമീപകാലത്തെ മന്ത്രി ആർ ബിന്ദുവിൻറെ പ്രസ്താവനകളടക്കമാണ് ഗവർണറെ ചൊടിപ്പിച്ചത്. സർവ്വകലാശാല നിയമഭദേഗതി ബിൽ ഒപ്പിടാതിരുന്ന ഗവർണറെയാണ് മന്ത്രി വിമർശിച്ചത്. 

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറെ ഉപദേശിക്കാം . എന്നാൽ ഗവർണറുടെ അന്തസ്സ് കെടുത്തുന്ന രീതിയിൽ പ്രസ്താവന നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കുമെന്നാണ് ഗവർണറുടെ ട്വീറ്റ്. ഭരണഘടനയിൽ മന്ത്രിമാരുടെ നിയമനത്തെ കുറിച്ച് പറയുന്ന 164 ആം അനുച്ഛേദം ആയുധമാക്കിയാണ് രാജ്ഭവൻ നീക്കം. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് മന്ത്രിമാരുടെ നിയമനം എങ്കിലും ഗവർണര്‍ക്ക് താല്‍പ്പര്യം അനുസരിച്ച് പിൻവലിക്കാൻ ഭരണഘടന അധികാരം നൽകുന്നുവെന്നാണ് വിശദീകരണം. അതേസമയം കേരളാ ഗവർണറുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ രാഷ്ട്രപതി വിലക്കണമെന്ന് സിപിഎം പിബി ആവശ്യപ്പെട്ടു. മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് രാഷ്ട്രപതി ഗവർണറെ തടയണമെന്നും പിബി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഗവർണറുടെ പ്രസ്താവനക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തി. തെറ്റായ പ്രവണത നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. മന്ത്രിമാരെ തിരിച്ച് വിളിക്കാൻ ഗവർണർക്ക് അധികാരമില്ല. ​ഗവർണർക്ക് അധികാരമില്ലാത്ത കാര്യങ്ങളിലാണ് ഇടപെട്ട് കൊണ്ടിരിക്കുന്നത്. തെറ്റായ പ്രവണതയാണ് ഇവിടെ നടപ്പിലാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിനോട് ഒരുതരത്തിലും യോജിക്കാന്‍ സാധിക്കില്ല. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ ഭരണഘടന വിരുദ്ധമായ ഇത്തരം നയങ്ങളെയും നിലപാടുകളെയും ചെറുത്തു തോൽപിക്കേണ്ടതുണ്ട് എന്ന് തന്നെയാണ് ഞങ്ങളുടെ കാഴ്ചപ്പാടെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.