Asianet News MalayalamAsianet News Malayalam

കൊല്ലത്തും തൃശൂരും പേവിഷ പ്രതിരോധം പാളി, പണം ഉണ്ടായിട്ടും തദ്ദേശ സ്ഥാപനങ്ങൾ അനങ്ങിയില്ല

അതേസമയം സംസ്ഥാനത്ത് ഒട്ടാകെ നടപ്പാക്കുന്ന എബിസി പദ്ധതിയും ഫലപ്രദമാകുന്നില്ല. മിക്ക തദ്ദേശ സ്ഥാപനങ്ങളും കെട്ടിടം ഒരുക്കിയിട്ടുണ്ടെങ്കിലും, നായയെ പിടിക്കാൻ ആളില്ലാത്തതും കാര്യക്ഷമമായ മേൽനോട്ടം ഇല്ലാത്തതും തിരിച്ചടിയാവുകയാണ്

Rabies prevention projects stalled in Kollam and Thrissur, local bodies did not move despite having money
Author
First Published Sep 21, 2022, 6:02 AM IST

തിരുവനന്തപുരം:  കൊല്ലത്തും തൃശൂരും തെരുവ് നായ നിയന്ത്രണ പദ്ധതികൾ പാളി . അധികൃതരുടെ അനാസ്ഥ കൊണ്ട് മാത്രമാണ് ലക്ഷങ്ങൾ അനുവദിച്ചിട്ടും പദ്ധതി എങ്ങുമെത്താതെ പോയത്. തൃശൂരിൽ പദ്ധതി വിജയിച്ചുവെന്ന് തോന്നിയ ഘട്ടത്തിലാണ് അധികൃതരുടെ അനാസ്ഥ കൊണ്ട് മാത്രം എൻഡ് പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചത്. കൊല്ലം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും പണം താഴേത്തട്ടിലേക്കെത്തിയില്ല

ഒന്നര മുതൽ മൂന്നു മാസം വരെ പ്രായമുള്ള തെരുവു നായ്ക്കുട്ടികളെ പിടികൂടി വന്ധ്യംകരിച്ച് പുനരധിവസിപ്പിക്കുന്നതാണ് ഏർളി ന്യൂട്ടറിങ് ഇൻ ഡോഗ്സ് അഥവ എൻഡ് പദ്ധതി. തൃശ്ശൂർ കൊക്കാല മൃഗാശുപത്രിയിൽ തുടങ്ങിയ പദ്ധതിയുടെ നേട്ടം മനസിലാക്കി തൃശൂർ കോർപറേഷൻ പദ്ധതി തന്നെ ഏറ്റെടുത്തു. 2012ൽ ആണ് പദ്ധതി തൃശ്ശൂർ കോർപറേഷൻ ഏറ്റെടുത്തത്. ഡിവിഷൻ ഒന്നിൽ ഒരു കൊല്ലം ഇരുപത് നായ്ക്കളെ വന്ധ്യംകരിക്കാനുള്ള പരിപാടിയിൽ ആകെ മുന്നൂറിലധികം നായ്ക്കളെ വന്ധ്യംകരിച്ചു. പദ്ധതി വിജയമാകുന്നത് കണ്ട് സംസ്ഥാനത്തെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയും ചെയ്തു. എന്നാല്‍ ആദ്യത്തെ ആവേശം പോകപ്പോകെ കുറഞ്ഞു. അങ്ങനെ പദ്ധതി 2014ല്‍ നിർത്തിവച്ചു

നായ്ക്കുട്ടികളെയാണ് വന്ധ്യംകരിക്കുന്നത് എന്നതിനാൽ എബിസി പദ്ധതിയേക്കാൾ മൂന്നിലൊന്ന് ചെലവ് മാത്രമേ ഈ പദ്ധതിക്ക് ആവുന്നുള്ളു എന്നതാണ് മറ്റൊരു മെച്ചം. അതേസമയം സംസ്ഥാനത്ത് ഒട്ടാകെ നടപ്പാക്കുന്ന എബിസി പദ്ധതിയും ഫലപ്രദമാകുന്നില്ല. മിക്ക തദ്ദേശ സ്ഥാപനങ്ങളും കെട്ടിടം ഒരുക്കിയിട്ടുണ്ടെങ്കിലും, നായയെ പിടിക്കാൻ ആളില്ലാത്തതും കാര്യക്ഷമമായ മേൽനോട്ടം ഇല്ലാത്തതും തിരിച്ചടിയാവുകയാണ്.

മുൻ വർഷങ്ങളിലും സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് തെരുവുനായ നിയന്ത്രണത്തിനായി തുക അനുവദിച്ചിരുന്നെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളിലും ഒരു പ്രവർത്തനവും നടന്നില്ല. ഈ അനാസ്ഥയുടെ ഫലമാണ് സംസ്ഥാനം ഇപ്പോൾ അനുഭവിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം തെരുവുനായയുള്ള ജില്ലകളിൽ ഒന്നായ കൊല്ലം ആണ്

പണം കിട്ടിയിട്ടും 34 പഞ്ചായത്തുകളിലുമായി ആകെ വന്ധീകരിച്ചത് 7615 തെരുവ് നായ്ക്കളെ മാത്രം. പറയുംപോലെ എളുപ്പമല്ല നായകളെ വന്ധ്യംകരിക്കൽ എന്നാണ് പഞ്ചായത്തുകൾ പറയുന്നത്. ഒരു നായയെ വന്ധ്യംകരിക്കാൻ കുറഞ്ഞത് 1400 രൂപ ചെലവ് വരും. ഇവയെ താത്കാലികമായി പാർപ്പിക്കാനുള്ള ഷെൽട്ടർ ഒരുക്കാൻ സ്ഥലം കിട്ടാൻ ഏറെ ബുദ്ധിമുട്ടാണ്. വിദഗ്ധ മൃഗഡോക്ടർമാരുടെ കുറവ് മറ്റൊരു പ്രശ്നം. ഇതെല്ലം കാരണം സംസ്ഥാനത്തെ ബഹുഭൂരിപക്ഷം പഞ്ചായത്തുകളും പോയ വർഷങ്ങളിൽ പദ്ധതിയോട് കണ്ണടച്ചു. എന്നാൽ ഇപ്പോൾ സ്ഥിതി രൂക്ഷമായതോടെ പദ്ധതി നടപ്പാക്കാൻ പഞ്ചായത്തുകൾ നിര്ബന്ധിതരായി. കൊല്ലത്ത് ഇത്തവണ ജില്ലാ പഞ്ചായത്ത് നേരിട്ടാണ് പദ്ധതി നടപ്പാക്കാൻ ഇറങ്ങിയിരിക്കുന്നത്. എല്ലാ പഞ്ചായത്തു പ്രസിഡന്റുമാരുടെയും യോഗം ചേർന്നു.

കൊല്ലം കോർപ്പറേഷനും എബിസി പദ്ധതി ഊർജിതാമാക്കി. ഇതിനായി നാൽപ്പത് ലക്ഷം രൂപയാണ് നഗരസഭ മാറ്റി വച്ചിരിക്കുന്നത്. വൈകിയാന്നെകിലും നമ്മുടെ തദ്ദേശ സ്ഥാപനങ്ങൾ എബിസി പദ്ധതിയെ ഗൗരവത്തിൽ എടുത്ത് പ്രവർത്തനം ഊര്ജിതമാക്കുകയാണ്. 

മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാര്‍ക്ക് സ്‌പെഷ്യല്‍ വാക്‌സീനേഷനുമായി ആരോഗ്യവകുപ്പ്

Follow Us:
Download App:
  • android
  • ios